ഐ പി എൽ ചാന്പ്യൻമാരെ ഇന്നറിയാം. ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അൻപത്തിയൊൻപത് മത്സരങ്ങൾക്കൊടുവിൽ കലാശപ്പോരാട്ടത്തിന് നേർക്കുനേർ വരുന്നത് പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ.ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും വില്യംസന്റെ സൺറൈസേഴസ് ഹൈദരാബാദും.
പരിചയസമ്പത്താണാണ് ചെന്നൈയുടെ കൈമുതൽ. ബൗളിംഗ് കരുത്തുമായി ഹൈദരാബാദും. മുൻതൂക്കം ചെന്നൈയ്ക്കൊപ്പം. ക്വാളിഫയറിൽ അടക്കം സീസണിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്ന, വാട്സൺ എന്നിവരിൽ രണ്ടുപേരെങ്കിലും തിളങ്ങിയാൽ ചെന്നൈ സുരക്ഷിതരാവും. ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ നിര സന്തുലിതം.
വില്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്‍റെ വെല്ലുവിളി. റഷീദ് ഖാനും ഭുവനേശ്വർ കുമാറും നന്നായി പന്തെറിയുന്നുണ്ടെങ്കിലും കൂടെയുള്ളവർക്ക് തുടക്കത്തിലേ മികവ് ആവർത്തിക്കാനാവുന്നില്ല. 170 റൺസിനുമേൽ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയിൽ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. റഷീദ് ഖാന്റെ നാലോവറായിരിക്കും മത്സരത്തിന്‍റെ ഗതി നിശ്ചയിക്കുന്നതിൽ നിർണായകമാവുക.