ഓണ്‍ലൈൻ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യ വ്യാപകമായി പണി മുടക്കും. ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ എ.ഐ.ഒ.സി.ഡി ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഓൺലൈൻ ഔഷധ വ്യാപാര മേഖലയിൽ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വ്യാപാരികൾ പറയുന്നു. രാജ്യത്താകമാനം എട്ടരലക്ഷം മെഡിക്കൽഷോപ്പ് ഉടമകളാണുള്ളത്. വാൾമാർട്ടും ഫ്ലിപ്‍കാർട്ടും പോലുള്ള ഭീമൻ ഓൺലൈൻ കമ്പിനികള്‍ക്ക് മുന്നിൽ ചെറുകിട വ്യാപാരികൾക്ക് പിടിച്ച് നിൽക്കാനാവില്ലെന്നാണ് ആശങ്ക. മരുന്നുകളുടെ ദുരുപയോഗം വർദ്ധിക്കുമെന്നും രോഗികൾക്ക് ഫാര്‍മസിസ്റ്റുകളുടെ സേവനം ഇല്ലാതാവുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നും കച്ചവടക്കാർ പറയുന്നു. ഓൺലൈൻ മാർഗം വിപണിയിലെത്തുന്ന വ്യാജ മരുന്നുകൾ തടയാൻ സംവിധാനമില്ലാത്തത് മേഖലയെ ദോഷകരമായി ബാധിക്കും. സ്വയം ചികിത്സക്കും ഓൺലൈൻ വ്യാപാരം കാരണമാവും. ഓൺലൈൻ ഔഷധ വ്യാപാരത്തിന് നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുമ്പോട്ടു പോയാൽ പ്രതിഷേധം ശക്തമാക്കാനാണ് എ.ഐ.ഒ.സി.ഡിയുടെ തീരുമാനം.