നടി ശ്രീദേവിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുംബൈയില്‍. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൃതദേഹം മുംബൈയിലെത്തിച്ചത്. അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്. പിന്നെ, വിമാനത്താവളത്തിന്റെ എട്ടാംനമ്പർ ഗേറ്റ് വഴി, സുരക്ഷാ അകമ്പടി വാഹനങ്ങളുടെ സാന്നിധ്യത്തിൽ ആംബുലൻസ് പുറത്തേക്ക്. ഒരുമണിക്കൂറിനുള്ളിൽ അന്ധേരി ലോകണ്ട്വാലയിലെ വസതിയിലേക്ക് വാഹനമെത്തി. രാവിലെ 9.30 മുതല്‍ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് വിലെപാര്‍ലെ സേവ സമാജ് ശ്മശനാത്തിലേക്ക് വിലാപയാത്രയായി പുറപ്പെടും. അതേസമയം ശ്രീദേവിയുടെ മരണം സംബന്ധിച്ച എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്നലെ ഉച്ചയോടെ ആയിരുന്നു ശ്രീദേവിയുടെ മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. ശ്രീദേവിയുടെ ഉള്ളില്‍ മദ്യം കടന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു. വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ദുബായ് പൊലീസ് വ്യക്തമാക്കി. ശ്രീദേവിയുടെ മുംബൈയിലുള്ള വസതിയിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് വസതിയിലേയ്‌ക്കെത്തുന്നത്. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
ശ്രീദേവിയുടെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം
RELATED ARTICLES