ടിക്കറ്റ് എടുക്കാൻ കൂട്ടാക്കത്തതിനെ തുടർന്ന് പൊലീസുകാരിയും വനിതാ കണ്ടക്‌ടറും തമ്മിൽ പൊരിഞ്ഞ അടി. മുഹമൂബ്നഗർ നവാപെട്ട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രജിതാ കുമാരിയും ബസ് കണ്ടക്ടർ ശോഭ റാണിയും തമ്മിലായിരുന്നു യാത്രക്കാരെ സാക്ഷിയാക്കി അങ്കം വെട്ടിയത്. ടിക്കറ്റ് ചാർജായ 15രൂപ നൽകാൻ ഒരുക്കമല്ലെന്ന് രജിതാ കുമാരി പറഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. യൂണിഫോമിലാണെന്നും അതു കൊണ്ട് താൻ ടിക്കറ്റെടുക്കില്ലെന്നും രജിതാ കുമാരി വാശി പിടിച്ചു. എന്നാൽ വാറണ്ട് നൽകാൻ പോകുമ്പോൾ മാത്രമാണ് പൊലീസുകാർക്ക് സ്വകാര്യ ബസിൽ സൗജന്യ യാത്ര അനുവദിക്കുകയെന്നും അതുകൊണ്ട് ടിക്കറ്റ് എടുത്തേ മതിയാവൂ എന്ന് കണ്ടക്‌ടറും കട്ടായം പറഞ്ഞു. ഇതോടെ തർക്കം മൂത്ത് ഇരുവരും തമ്മിൽ കയ്യാങ്കളിയായി. ബസിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.