ശ്രീലങ്കയില്‍ ഭീകരാന്തരീക്ഷം തുടരുന്നു. ഇനിയും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത മനസ്സിലാക്കി കത്തോലിക്ക പള്ളികള്‍ അടച്ചിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടാതെ മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറച്ചുള്ള ശിരോവസ്ത്രം ഉപയോഗിക്കുന്നതിനും ശ്രീലങ്കയില്‍ വിലക്കേര്‍പ്പെടുത്തി. ദേവാലയങ്ങളിലെ പരസ്യ ദിവ്യബലി അര്‍പ്പണം താത്കാലികമായി നിര്‍ത്തി വെച്ചു. ഈസ്റ്റര്‍ദിനത്തിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
സ്ഫോടകവസ്തുക്കളുമായി കൂടുതല്‍ ഭീകരര്‍ ഇപ്പോഴും സജീവമായി രാജ്യത്തിനുള്ളിലുണ്ടെന്ന് അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലെ പരസ്യ ദിവ്യബലി അര്‍പ്പണം താത്കാലികമായി നിര്ത്തിവച്ചിരുന്നതിനെ തുടര്‍ന്ന് ഞായറാഴ്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അദ്ദേഹത്തിന്റെ വസതിയിലെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലി രാജ്യവ്യാപകമായി ടിവിയില്‍ സംപ്രേഷണം ചെയ്തു. ടിവിയില്‍ സംപ്രേഷണം ചെയ്ത ദിവ്യബലിയില്‍ വിശ്വാസികള്‍ വീടുകളിലിരുന്നു ഭക്തിപൂര്‍വം പങ്കെടുത്തു. ദിവ്യ ബലിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്സെ തുടങ്ങിയ പ്രമുഖര്‍ സം ബന്ധിച്ചു.ഇതിനിടെ, സ്ഫോടനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 106 ആയി.