ശബരിമലയില്‍ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന ചരിത്രപരമായ വിധി വന്ന ശേഷം വാവരുപള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്ന പ്രതിഷേധക്കാരുടെ ചോദ്യത്തിന് മറുപടി കിട്ടി . ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കുമെന്ന് മഹല്ല് കമ്മിറ്റി. വിധി വരുന്നതിന് മുൻപ് തന്നെ സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നു. പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഇല്ലെന്ന് മഹല്ല് കമ്മറ്റി വ്യക്തമാക്കി. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി. ന്യൂസ് 18നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ച് അവര്‍ക്ക് വിശ്വാസത്തിന് അനുസൃതമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും മഹല്ല് കമ്മിറ്റി വ്യക്തമാക്കി. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികള്‍ പ്രതിഷേധുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വാവര് പള്ളിയില്‍ സ്ത്രീകളെ കയറ്റുമോ എന്ന മറുചോദ്യവുമായാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
വാവരുപള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമോ? മറുപടിയുമായി മഹല്ല് കമ്മിറ്റി
RELATED ARTICLES