ബിഹാറിൽ ആറു പേർ ചേർന്ന് പൊതുസ്ഥലത്ത് വച്ച് ബലമായി പെൺകുട്ടിയുടെ വസ്ത്രം ഉരിയുകയും പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടി രക്ഷയ്ക്കായി നിലവലിളിച്ചിട്ടും ആരും സഹായിച്ചില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി അറസ്റ്റിലാവാനുണ്ട്. ബിഹാറിലെ ജഹാനബാദിലായിരുന്നു സംഭവം. വീഡിയോ ദൃശ്യങ്ങളിൽ പെൺകുട്ടി രക്ഷയ്ക്കായി യാചിക്കുന്നത് വ്യക്തമായി കേൾക്കാം. അക്രമികൾ പെൺകുട്ടിയുടെ വസ്ത്രം ഉരിയാൻ ശ്രമിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഒരാൾ ബലമായി ഉയർത്താൻ ശ്രമിക്കുമ്പോൾ പെൺകുട്ടി രക്ഷപെടാൻ ഇയാളെ തൊഴിക്കുകയും ചെയ്തു. ചുറ്റും കൂടിയ ആൾകൂട്ടം അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. വീഡിയോ പകർത്തിയ ആൾപോലും ഇതിനു തുനിഞ്ഞില്ല. കൗമാരക്കാരാണ് അക്രമികളിൽ ഭൂരിപക്ഷവും. അക്രമികളിൽ ഒരാളുടെ ബൈക്ക് വീഡിയോയിൽ ഉൾപ്പെട്ടതാണ് പ്രതികളിലേക്കെത്താൻ പോലീസിനു സഹായകമായത്. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.