കുവൈറ്റിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു, ഒരാളെ വെറുതെവിട്ടു. കുവൈറ്റ് അമീറിന്റേതാണു തീരുമാനമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വിവിധ കുറ്റങ്ങളിൽ 17 ഇന്ത്യക്കാർക്കാണ് കുവൈറ്റിൽ വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ എത്ര മലയാളികളുണ്ടെന്നു വ്യക്തമല്ല.
വിവിധ കുറ്റങ്ങൾക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്ന 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും അമീർ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവരിൽ മലയാളികളും ഉൾപ്പെടുന്നതായാണു സൂചന. ജയിലിൽനിന്നു വിട്ടയയ്ക്കപ്പെടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ അവിടുത്തെ ഇന്ത്യൻ എംബസി ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.