അടൂരിലുണ്ടായ ബസ് അപകടത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട യുവദമ്പതികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.രാവിലെ 11.30 ഓടെ മൃതദേഹങ്ങള്‍ ശില്‍പ്പയുടെ വീടായ ഏഴംകുളത്ത് പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് നൂറനാട്ടേക്ക് എത്തിച്ചത്.
നൂറു കണക്കിന് നാട്ടുകാര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും എത്തിയിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച സ്വകാര്യ ബസാണ് നൂറനാട് പുതുക്കാട്ടുകര ശ്യാംഭവനില്‍ ശ്യാംകുമാറിനും ഭാര്യ ശില്‍പയ്ക്കും റോഡില്‍ മരണക്കെണിയൊരുക്കിയത്. ഈ യുവ ദമ്ബതികള്‍ക്ക് കണ്ണീര്‍ കടലു തീര്‍ത്ത് യാത്രമൊഴി നല്‍കുകയാണ് അവരുടെ ഗ്രാമങ്ങള്‍ ചെയ്തത്. ഗള്‍ഫിലായിരുന്ന ശ്യാംകുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടം.
ആശുപത്രി ചെക്കപ്പിന് നൂറനാട്ടു നിന്ന് ബൈക്കിലാണ് ഇരുവരും ഏഴംകുളത്തേക്ക് പോയത് .അടൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നു വാങ്ങിയ ശേഷം ബൈക്ക് ഇരിക്കുന്ന ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് നിയന്ത്രണംതെറ്റി വന്ന സ്വകാര്യ ബസ് ഇടിച്ചു വീഴ്‌ത്തിയത്. ബസിനടിയില്‍പെട്ട ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇന്നലെയായിരുന്നു സംസ്‌കാരം നടന്നത്.
നടുമണ്‍ കല്ലേത്തുള്ള വീട്ടിലേക്ക് കൊണ്ടുവന്ന മകളുടെയും മരുമകന്റെയും ചേതനയറ്റ ശരീരം കണ്ട് ശില്‍പയുടെ പിതാവ് സത്യനും മാതാവ് ഗിരിജയും സഹോദരന്‍ അക്ഷയും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായില്ല. അത്രയും വേദനയാണ് കണ്ണീരായി ഒഴുകിയത്.
അടൂരില്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ച യുവദമ്ബതികളായ ശ്യാമിന്റെയും ശില്‍പയുടെയും മൃതദേഹങ്ങള്‍ ശില്‍പയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ഒഴുകിയെത്തിയത് ആയിരങ്ങലാണ്. വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളും ബന്ധുക്കളും ഇവിടെ ആരുടേയും മനസ്സിലെ നൊമ്ബര ചിത്രമായി. ഇരുവര്‍ക്കും അച്ഛനും അമ്മയും അന്ത്യചുംബനം നല്‍കി യാത്രമൊഴിയേകിയത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
ദമ്ബതികളുടെ ഫോട്ടോ പതിച്ച ഒട്ടേറെ വാഹനങ്ങളുടെ അകമ്ബടിയോടെ രാവിലെ 9.30നാണ് കല്ലേത്തുള്ള വീട്ടില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. അവസാനമായി ഒരുനോക്കു കാണാന്‍ പുത്തന്‍പീടികയില്‍ വീട്ടിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. തുടര്‍ന്ന് പതിനൊന്ന് മണിയോടെ വിലാപയാത്രയായി നൂറനാട്ടുള്ള വീട്ടിലേക്ക് കൊണ്ടു പോയി.
ഉച്ചയോടെ മൃതദേഹങ്ങള്‍ നൂറനാട് മുതുകാട്ടുകരയുള്ള ശ്യാമിന്റെ കുടുംബ വീട്ടില്‍ കൊണ്ടുവന്നു. ഇരുവര്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറു കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. വീടിനോടു ചേര്‍ന്നാണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്. ഇവിടേയും ശ്യാമിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. അവരും അലമുറയിട്ട് കരഞ്ഞു.
ശനിയാഴ്ച വൈകിട്ട് 3.15ന് ശ്രീമൂലം ചന്തയ്ക്കു സമീപം വണ്‍ വേ റോഡിലായിരുന്നു കാല്‍നടയാത്രക്കാരായ ഇരുവരെയും ബസ് ഇടിച്ചിട്ടത്. ബസ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. യുവ ദമ്ബതികള്‍ മരിക്കാനിടയാക്കിയ സംഭവത്തിലെ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
മോണിങ് സ്റ്റാര്‍ ബസോടിച്ചിരുന്ന ഡ്രൈവര്‍ മാവേലിക്കര കൊല്ലകടവ് കൃഷ്ണസദനത്തില്‍ ഉല്ലാസിന്റെ(48) ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍. രമണന്‍ അടൂര്‍ ജോയിന്റ് ആര്‍ടിഒ ശ്യാമിന് രേഖാമൂലം നിര്‍ദ്ദേശം നല്‍കി.
ഇതിന്റെ ഭാഗമായി ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് അടൂരിലെ ജോയിന്റ് ആര്‍ടി ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങി. ബസിന്റെ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദ് ചെയ്യാനാണ് തീരുമാനം. ഡ്രൈവറായ ഉല്ലാസ് ബസ് ഓടിച്ചിരുന്ന സമയത്ത് മദ്യപിച്ചിരുന്നതായി പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരവും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് ഡ്രൈവിങ് ലൈസന്‍സ് റദ്ദു ചെയ്യാനുള്ള തീരുമാനത്തിലേക്ക് മോട്ടര്‍ വാഹന വകുപ്പ് എത്തിയത്.
ശനിയാഴ്ച വൈകിട്ട് 3.15ന് ആയിരുന്നു അപകടം. മരുന്നുകടയില്‍ കയറിയ ശേഷം റോഡരികിലൂടെ വരികയായിരുന്ന ദമ്ബതികളെയാണ് ബസ് ഇടിച്ചത്. സംഭവ സ്ഥലത്തുനിന്ന് ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വീയപുരം- മാവേലിക്കര-അടൂര്‍-മണ്ണടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മോണിങ് സ്റ്റാര്‍ ബസാണ് അപകടമുണ്ടാക്കിയത്.
ചന്തയ്ക്ക് സമീപത്തെ ആശ്വാസ് മെഡിക്കല്‍സില്‍നിന്നു മരുന്നു വാങ്ങി വഴിയിലേക്കിറങ്ങിയപ്പോഴാണ് അടൂര്‍ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ ബസ് ഇവരെ ഇടിച്ചത്. സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞുവീണു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും തകര്‍ന്നു.
അടൂരില്‍നിന്ന് അഗ്നിശമനസേന എത്തി കയര്‍ ഉപയോഗിച്ച് ബസ് ഇടതുവശത്തേക്കു മറിച്ച ശേഷമാണ് ടയറിനടിയില്‍പ്പെട്ടു കിടന്ന ഇരുവരെയും പുറത്തെടുത്തത്. രണ്ടു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് സൗദിയില്‍ ജോലിക്കുപോയ ശ്യാംകുമാര്‍ 15 ദിവസം മുമ്ബാണ് നാട്ടിലെത്തിയത്.