കാമുകനെ വിവാഹം കഴിക്കുന്നതിനു പകരം വീട്ടുകാർ നിർബന്ധപൂർവ്വം മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച യുവതി വൈരാഗ്യം തീർക്കാൻ ഭർത്താവ് കൂടാതെ 12 പേരെ കൊന്നു. ഭർതൃവീട്ടിലെ 13 പേരെയാണ് യുവതി വിഷം കൊടുത്തു കൊന്നത്. അതീവ ഗുരുതരാവസ്ഥയിലായ മറ്റ് 14 പേർ വിവിധ ആശുപത്രികളിൽചികിത്സയിലാണ്. ആശുപത്രിയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട്. മധ്യ പാക്കിസ്ഥാനിലെ മുസാഫർഗഡ് ജില്ലയിലാണ് ക്രൂരമായ സംഭവം നടമാടിയത് .
ആയിഷ ബീബി എന്ന യുവതിയെയും ഇവരുടെ കാമുകനെയും കൊലയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത ഇയാളുടെ ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.2017 സെപ്റ്റംബറിലാണ് ആയിഷ ബീബിയെ വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചത് . അയൽവാസിയായ യുവാവുമായി പ്രണയത്തിലായിരുന്ന ആയിഷ ബീബിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയായിരുന്നെന്ന് പറയുന്നു.
വിവാഹം കഴിച്ചെത്തിയതു മുതൽ ഇവർക്ക് ഭർതൃവീട്ടുകാരുമായി മാനസിക അടുപ്പം ഉണ്ടായിരുന്നില്ല. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാനായിരുന്നു ആദ്യം മുതലേ ശ്രമം. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് പാലിൽ വിഷം കലക്കി ഭർത്താവിനു കൊടുത്തെങ്കിലും കുടിച്ചില്ല. പദ്ധതി പാളിയതിൽ ക്രുദ്ധയായ യുവതി വിഷം കലർത്തിയ പാൽ തൈരിൽ കലർത്തി ഭർതൃവീട്ടുകാരുടെ ഒരു പരിപാടിയിൽ വിളമ്പുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന് യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഇതുവരെ 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. മറ്റു 14 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.