ദുബായ് വിമാനത്താവളത്തിൽ മൂടൽ മഞ്ഞു വ്യോമഗതാഗതത്തെ താളം തെറ്റിച്ചു

ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യാമഗതാഗതം താളം തെറ്റുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ് വിമാനത്താവളത്തിലിറങ്ങേണ്ടുന്ന വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടും സമയ ക്രമം തെറ്റിയുമാണ് സര്‍വ്വീസ് നടത്തുന്നത്. വെളുപ്പിന് 2 മണിക്ക് ദുബയിലിറങ്ങേണ്ട കൊച്ചിയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം രാവിലെ 1015 നാണ് ദുബയിലെത്തിയത്. ഇന്ത്യയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, എമിറേറ്റ്‌സ്, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ, ഇത്തിഹാദ് എയര്‍വെയ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, കുവൈത്ത് എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വിമാനങ്ങളെല്ലാം തന്നെ സമയ ക്രമം തെറ്റിയാണ് സര്‍വ്വീസ് നടത്തുന്നത്. ലാന്റിംഗ് സ്ലോട്ടിന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിമാനത്തിലിറങ്ങേണ്ടുന്ന വിമാനങ്ങള്‍ മണിക്കൂറോളം ആകാശത്തില്‍ ചുറ്റിക്കറങ്ങിയതിന് ശേഷമാണ് വിമാനം ഇറക്കാന്‍ സാധിക്കുന്നത്. ഡല്‍ഹയില്‍ നിന്നുള്ള എമിറേറ്റ്‌സ്, സ്‌പൈസ്, ഇന്‍ഡിഗോ എന്നീ വിമാനങ്ങളും വൈകിയാണ് ദുബയിലെത്തിയത്. മുംബൈയില്‍ നിന്നുള്ള ജെറ്റ് എയര്‍വെയ്‌സ് ഷാര്‍ജയിലാണ് ഇറക്കിയത്.