ട്രെയിനുകളിലെ എ.സി കോച്ചുകളിൽ മാത്രം കവര്‍ച്ച പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പള്ളുരുത്തി കെ.പി.എം നഗറില്‍ പാമ്പു നാസർ എന്ന നാസറിനെ (45) കോടതി റിമാന്‍ഡ് ചെയ്തു. എ.സി കമ്ബാര്‍ട്ട്‌മെന്റുകളില്‍ കവര്‍ച്ച പതിവായതോടെ റെയില്‍വേ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാമ്ബ് നാസര്‍ കുടുങ്ങിയത്. വിലകൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ മോഷ്ടിച്ച് മറിച്ച് വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു അറസ്റ്റ്. വെളുത്ത വസ്ത്രം മാത്രം ധരിച്ച് മാന്യനായെത്തുന്ന ഇയാള്‍ ജനറല്‍ ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറി ടിക്കറ്റ് പരിശോധകരെ സമീപിച്ച് എ.സി കോച്ചുകളിലേക്ക് ടിക്കറ്റ് മാറ്റുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പശ്ചിമ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്ബത്തിക തട്ടിപ്പുള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. എറണാകുളം റെയില്‍വെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജി. ജി നാഥിന്റെ നേതൃത്വത്തില്‍ എസ്.ഐ ആന്റണി, എ.എസ്.ഐ അജയ് കുമാര്‍, ജി. മനോജ്, അനില്‍ സെബാസ്റ്റ്യന്‍, ശ്യാം, വിലാസ്, സുരേഷ്, അന്‍സില്‍, വിപിന്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മാര്‍ച്ച് 24 ന് മംഗലാപുരം തിരുവനന്തപുരം എക്സ് പ്രസില്‍ യാത്ര ചെയ്ത അയ്യപ്പന്‍ എന്നയാളുടെ ലാപ്‌ടോപ്പും ഐഫോണുകളും ഉള്‍പ്പെട്ട ബാഗ് തട്ടിയെടുത്ത ഇയാള്‍ അതേദിവസം ചെന്നൈ എഗ്മൂര്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥ ബ്ളെസിയുടെ ലാപ്‌ടോപ്പ്, കാമറ, ഔദ്യോഗിക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയും മോഷ്ടിച്ചു. ഏപ്രില്‍ 27 ന് മാവേലി എക്സ് പ്രസ് ട്രെയിനിലെ എ.സി കോച്ചില്‍ യാത്ര ചെയ്തിരുന്ന നബാര്‍ഡ് ഡി.ജി.എം രഞ്ജിത്ത്കുമാറിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍, പാസ്‌പോര്‍ട്ട്, ടാബ് എന്നിവയടങ്ങിയ ബാഗുമായി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ കണ്ടെത്താന്‍ റെയില്‍വെ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്.