ബ്ലുവെയ്ൽ ഗെയിമിന്റെ അവസാനഘട്ടത്തിൽ ജീവനൊടുക്കാൻ ശ്രമിക്കവെ രക്ഷപ്പെടുത്തിയ പെണ്‍കുട്ടി വീണ്ടും ജീവനൊടുക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായ പെണ്‍കുട്ടി ഇക്കുറി ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻതന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തുകഴിഞ്ഞതായി പോലീസ് പറഞ്ഞു. ഗെയിം പൂർത്തിയാക്കിയില്ലെങ്കിൽ അമ്മയ്ക്കും കുടുംബത്തിനും ആപത്തുവരുമെന്നു പേടിച്ചാണ് വീണ്ടും ജീവനൊടുക്കാൻ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് പെണ്‍കുട്ടി ആദ്യമായി തടാകത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ബിഎസ്എഫ് ജവാന്റെ മകളാണു കുട്ടി. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി അന്വേഷിക്കുന്നതിനിടെയാണ് ഒരു പെണ്‍കുട്ടി കൈലാന തടാകത്തിൽ ചാടാൻ ശ്രമിച്ച വിവരം പോലീസ് അറിയുന്നത്. ഇതേതുടർന്നു പെണ്‍കുട്ടിയെ പോലീസും മുങ്ങൽ വിദഗ്ധരും രക്ഷപ്പെടുത്തുകയായിരുന്നു.
അച്ഛന്റെ മൊബൈൽ ഫോണിൽ താൻ ബ്ലുവെയ്ൽ ഗെയിം ഡൗണ്‍ലോഡ് ചെയ്തു കളിച്ചിരുന്നതായി കുട്ടി പറഞ്ഞതായി മാൻഡോർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുക്ത പരീക് പറഞ്ഞു. ബ്ലൂവെയ്ൽ ചലഞ്ച് പൂർത്തിയാക്കിയില്ലെങ്കിൽ അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും ആപത്തുവരുമെന്നും കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു.
ബ്ലൂ വെയ്ൽ ചലഞ്ചിന്റെ അവസാന ടാസ്ക് പൂർത്തീകരിക്കാനായിരുന്നു പെണ്‍കുട്ടി എത്തിയത്. തടാകക്കരയിൽ സ്കൂട്ടർ പാർക്ക് ചെയ്തശേഷം പെണ്‍കുട്ടി തടാകത്തിലേക്കു ചാടുകയായിരുന്നുവെന്നു പ്രദേശവാസിയായ മുങ്ങൽ വിദഗ്ധൻ ഓംപ്രകാശ് പറഞ്ഞു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും വീണ്ടും തടാകത്തിലേക്കു ചാടി. വീണ്ടും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്നും സംഭവങ്ങൾ വീട്ടിൽ അറിയിക്കരുതെന്നു പെണ്‍കുട്ടി പറഞ്ഞെന്നും ഓംപ്രകാശ് കൂട്ടിച്ചേർത്തു. കുട്ടിക്ക് വിഷാദ രോഗമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് കൗണ്‍സിലിംഗിനു വിധേയയാക്കിയിരുന്നു.