സീരിയല്‍ താരം എന്ന പ്രതിച്ഛായ മറയാക്കി കള്ളനോട്ടടി
കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും റിമാന്‍ഡില്‍. കൊല്ലം മനയന്‍ കുളങ്ങര തിരുമുല്ലവാരം ഉഷസില്‍ രമാദേവി(56)മക്കളായ സീരിയല്‍ നടി സൂര്യാ ശശികുമാര്‍ (36)ശ്രുതി (29) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മൂന്നു പേരെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. ഇടുക്കി അണക്കരയില്‍ നടത്തിയ കള്ളനോട്ട് വേട്ടയെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. മൂന്നു പേരെയും കൊല്ലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ലിയോസാം (44), കരുനാഗപ്പള്ളി അത്തിനാട് അമ്ബിയില് കൃഷ്ണകുമാര്‍(46), പുറ്റടി അച്ചക്കാനം കടിയന്കുല് രവീന്ദ്രന് (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സീരിയല്‍ താരം എന്ന പ്രതിച്ഛായ മറയാക്കി ആയിരുന്നു ഇവരുടെ വീട്ടില്‍ കള്ളനോട്ട് നിര്‍മാണം നടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നില്ല. ഇടുക്കിയിലെ കള്ളനോട്ട് വേട്ടയില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സൂര്യയുടെ കൊല്ലത്തെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എട്ടു മാസമായി രമേദേവിയുടെ വീടിന്റെ മുകള്‍ നിലയിലാണ് അച്ചടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എട്ടു കോടി രൂപ അച്ചടിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. കള്ളനോട്ടടി സംഘത്തെ ഇടുക്കി പോലീസ് കസ്റ്റഡിയില്‍ എടുത്തതു ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കു ശേഷം. കഴിഞ്ഞ തിങ്കള്‍ രാത്രി വനിത പോലീസ് ഉള്‍പ്പെട്ട സംഘം ഇവരുടെ വീട്ടിലേക്ക് എത്തിയപ്പോള്‍ നടിയുടെ അമ്മ ഉഷ മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കു ശേഷമാണ് വീടിന്റെ രണ്ടാം നിലയില്‍ നിന്നും കള്ളനോട്ട് പ്രിന്റു ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ രാവിലെ ഒന്‍പതരയോടെയാണ് ഉഷയെ ഇടുക്കി പോലീസ് കൊണ്ടുപോയത്. പുറംലോകം അറസ്റ്റ് വിവരം അറിയുന്നതും രാവിലെ തന്നെ.
ലിയോസാം, കരുനാഗപ്പള്ളി കൃഷ്ണകുമാര്‍ രവീന്ദ്രന് എന്നിവരാണ് നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത്. നോട്ട് അച്ചടിക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ രമാ ദേവി 4.5 ലക്ഷം രൂപസംഘത്തിന് നല്‍കുകയും ചെയ്തു. ഒരുലക്ഷം രൂപ നല്കിയാല് 3.5 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണു സംഘം നല്‍കിയിരു ന്നത്. കിട്ടുന്ന നല്ല നോട്ടില്‍ പ-കുതി രമാ ദേവിക്ക് നല്‍കണമെന്നാണ് കരാര്‍. 5000 ചതുരശ്രഅടി വലുപ്പമുള്ള വീടിന്റെ മുകള്‍ നില ഇതിനായി വാടകയില്ലാതെ കൊടുത്തു. സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജുവാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനിയായ ലിയോയെ രമാ ദേവിക്കു പരിചയപ്പെടുത്തിയത്. തുടര്‍ന്നു കള്ളനോട്ടടി യന്ത്രവും പേപ്പറും പ്രിന്ററും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാ ദേവിയില്‍നിന്നു ലിയോ കൈപ്പറ്റി.
കള്ള നോട്ട് വിറ്റഴിച്ചു ലഭിക്കുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്നായിരുന്നു ധാരണ. അന്നു മുതല്‍ കള്ളനോട്ടടിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. അഞ്ചു വര്ഷംമുൻപ് ലിയോയുടെ കൈവശമുണ്ടായിരുന്ന കള്ള നോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി. കൂടാതെ നോട്ടുകള്‍ അച്ചടിക്കാന്‍ ഹൈദരാബാദില്‍നിന്നു പേപ്പറും എത്തിച്ചു. നോട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം വേണ്ടിവരുമെന്നു പിടിയിലായവര്‍ അന്വേഷണസംഘത്തിനു മൊഴി നല്കി. കള്ളനോട്ട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സഹായിക്കന് ഏഴു പേര്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എട്ടു മാസത്തെ തയാറെടുപ്പുകള്‍ക്കുശേഷമാണ് ഏതാനും ആഴ്ച മുൻപ് 1096 നോട്ടുകള്‍ ആദ്യഘട്ടമായി അച്ചടിച്ചത്. അഞ്ച് വര്‍ഷം മുൻപാണ് ലിയോ കള്ളനോട്ടടി യന്ത്രം മറ്റൊരാളുടെ പക്കല്‍നിന്നു വാങ്ങിയത്. പിന്നീടു കട്ടപ്പനയിലെത്തിച്ചു കള്ളനോട്ടടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടു രമാദേവിയുമായി പരിചയപ്പെട്ട ശേഷം ഇതേ മെഷീന് മാറ്റം വരുത്തി ഇവരുടെ വീട്ടിലെത്തിക്കുകയായിരുന്നു. കൃഷ്ണകുമാര്‍ 14 വര്‍ഷം ബി.എസ്.എഫില്‍ സേവനമനുഷ്ഠിച്ച ശേഷം 2012-ലാണ് വിരമിച്ചത്. സീരിയല്‍ നടിയും കുടുംബവും പുറം ലോകവുമായി ഒരു രീതിയിലുമുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. കൂറ്റന്‍ ഇരുനില വീടിന് വളരെ ഉയരത്തില്‍ ചുറ്റുമതിലും മതിലിനു മുകളില്‍ ആണികളും പാകിയിട്ടുണ്ട്. നടി ബംഗളുരുവിലും ഉഷയും മറ്റൊരു മകളുമായ ശ്രുതിയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. മാസത്തില്‍ രണ്ടു തവണയെങ്കിലും സൂര്യ ഇവിടെ എത്തിയാലും വീടിനു പുറത്തേക്ക് ഇറങ്ങാറില്ല. മാത്രമല്ല മതിലിനെ മറി കടന്ന വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന കടലാസ് ചെടികളും വീടിന്റെ കാഴ്ചകള്‍ മറച്ചിരിക്കുകയാണ്.
ഉത്തരം കിട്ടാത്ത ദുരൂഹതകൾ
വിദേശത്തെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരന് ആയിരുന്നു സൂര്യയുടെ പിതാവ് ശശികുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്ഞാതന്റെ വെടിയേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് പിന്നില്‍ എന്തായിരുന്നു കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല.കുവൈത്തില്‍ ആയിരുന്നു ശശികുപമാര് ജോലി ചെയ്തിരുന്നത്. രമാദേവിയും അവിടെ തന്നെ ആയിരുന്നു. എന്നാല്‍ ശശികുമാറിന്റെ മരണ ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവത്രെ.