കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്ന വിഷയത്തിൽ ഇരയായ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരത്തിലേക്ക്. പരാതിയില്‍ സഭാപിതാക്കന്‍മാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. സഭയില്‍ നിന്നു നീതി കിട്ടിയില്ല. പണത്തിനു മീതെ സഭാപിതാക്കന്‍മാരുടെ നാവു പൊങ്ങില്ലെന്നും സഹോദരി ആരോപിച്ചു. ഇതിനിടെ, കൊച്ചിയില്‍ നിരാഹാരം അനുഷ്ഠിക്കുന്നവരില്‍ ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ജലന്തര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്ന് ബിഷപ് ഫ്രാങ്കോ പിന്‍മാറിയെങ്കിലും അറസ്റ്റുണ്ടാകുന്നതുവരെ സമരം തുടരാനാണു സമരസമിതിയുടെ തീരുമാനം.