സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിന് പിന്നാലെ ലത്തീൻ അതിരൂപത ആർച് ബിഷപ്പ് ഡോ. എം. സൂസൈപാക്യവും ഭൂമി ഇടപാടിൽ വെട്ടിൽ. തിരുവനന്തപുരം വേളി ആറ്റിപ്രയിൽ ഒരു അമേരിക്കൻ മലയാളി ഇഷ്ട്ട ദാനം നൽകിയ 85.5 സെൻറ് ഭൂമി സൂസൈപാക്യം നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതാണ് ഇപ്പോൾ കേസായിരിക്കുന്നത്. 8 കോടിയിലധികം വരുന്ന വസ്തുവാണ് പ്രമാണ വ്യവസ്ഥകൾ ലംഘിച്ച് ബിഷപ്പ് കൈമാറ്റം ചെയ്തത്.
വേളി ആറ്റിപ്ര വില്ലേജിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും ലത്തീൻ കത്തോലിക്കക്കാരുടെ ജീവിതം മെച്ചപ്പെടുത്തതിനും അമേരിക്കൻ മലയാളിയായ ജോസഫ് ലോപ്പസ് ഇഷ്ട ദാനം നൽകിയ ഭൂമിയാണ് വ്യവസ്ഥകൾ ലംഘിച്ച് ബിഷപ്പ് മറിച്ചുവിറ്റത്. വ്യവസ്ഥകൾ ലംഘിച്ചു എന്ന് ലോപ്പസിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം ഭൂമി തിരിച്ചുനല്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് ബിഷപ്പിനെതിരെ ജോസഫ് ലോപ്പസ് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
1993 ലാണ് ഭൂമിയുടെ പവർ ഓഫ് അറ്റോർണിയായ ജോസഫ് ലോപ്പസിന്റെ അമ്മ വ്യവസ്ഥകളോടെ സൂസൈപാക്യത്തിന്റെ പേരിൽ ഭൂമി ഇഷ്ടദാനം നൽകുന്നത്. ഈ വ്യവസ്ഥകൾ കാറ്റിൽ പറത്തിയാണ് സൂസൈപാക്യം സേക്രഡ് ഹാർട്ട് കോൺവെന്റ് ഒബ്ലീഗ് വെൽഫെയർ സൊസൈറ്റിക്ക് ഭൂമി വിറ്റത്. ഭൂമിയുടെ വിലയായി ലഭിച്ച തുക സൂസൈപാക്യത്തിന്റെ പേരിൽ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും പരാതിക്കാരൻ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.