കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയച്ചു. പാല മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ജയിലില്‍ പ്രവേശിപ്പിച്ചത്. ചാനല്‍ ക്യാമറകള്‍ക്കും ജനക്കൂട്ടത്തിനും നടുവിലൂടെയാണ് ബിഷപ്പിനെയും കൊണ്ടുള്ള പൊലീസ് വാഹനം എത്തിത്. ആദ്യം ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് മെത്രാനെ കൊണ്ടുപോയത്. പൂര്‍ത്തികരിക്കേണ്ട നടപടികള്‍ക്ക് ശേഷം രണ്ടാം നമ്പർ സെല്ലിലേക്ക് കൊണ്ടുപോയി. ചെറിയ കുറ്റങ്ങള്‍ ചെയ്ത 7 പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ഈ സെല്ലില്‍ നിന്നും മൂന്നാം നമ്പർ സെല്ലിലേക്ക് ബിഷപ്പിനെ മാറ്റി. ഇപ്പോൾ മൂന്നാം നമ്പർ സെല്ലിൽ ഒരു മോഷണ കേസ് പ്രതിയും ഒരു കഞ്ചാവ് കേസ് പ്രതിയുമാണ് ബിഷപ്പിനോടൊപ്പമുള്ളത്. കോട്ടയം പൊലീസ് ക്ലബ്ബില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചിറങ്ങിയ ബിഷപ്പിന് ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ സാധിച്ചില്ല. പിന്നീട് കോട്ടയം സബ് ജയിലില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ കൊടുത്ത ഭക്ഷണം ബിഷപ്പ് കഴിച്ചു. തുടർന്ന് സെല്ലിലേക്ക് മാറ്റി. സുരക്ഷാ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതി ആയതിനാല്‍ വലിയ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത പ്രതികള്‍ക്കൊപ്പമാണ് അദ്ദേഹത്തെ പാര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ മൂന്ന് പ്രതികള്‍ക്കൊപ്പം മാത്രം മൂന്നാം നമ്പർ സെല്ലില്‍ പ്രവേശിപ്പിച്ചത്. സെല്ലിലേക്ക് പ്ലേറ്റും ഗ്ലാസും കമ്പളി പുതപ്പും പായയും ബിഷപ്പിനായി നല്‍കിയിട്ടുണ്ട്. ബിഷപ്പ് ധരിച്ചിരുന്ന ബെല്‍റ്റ് അഴിച്ചു വാങ്ങി. ജയില്‍ വസ്ത്രം അധികൃതര്‍ നല്‍കിയിട്ടില്ല. ജുബ്ബയും പാന്റും തന്നെ ധരിക്കാന്‍ അനുമതി നല്‍കി. ജയിലിൽ കപ്പയും രസവും ചോറുമാണ് ഇന്ന് വൈകുന്നേരത്തെ മെനു. നാളെ രാവിലെ ഉപ്പുമാവും പഴവുമാണ് . ബിഷപ്പിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്‌ച്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതുവരെ അദ്ദേഹത്തിന് ഈ ഭക്ഷണവുമായി ‘അഡ്ജസ്റ്റ്’ ചെയ്യേണ്ടി വരും. വിലങ്ങു വെക്കാത്തതു കൊണ്ട് കൂളായാണ് ബിഷപ്പ് ജയിലില്‍ പ്രവേശിച്ചത്. ജീപ്പില്‍ പൊലീസുകാര്‍ക്ക് നടുവിലേക്കാണ് ബിഷപ്പ് വന്നിറങ്ങിയത്. നീല ജുബ്ബയും പാന്റുമായിരുന്നു വേഷം. ജയില്‍ പരിസരത്ത് കൂടി നിന്ന വാർത്ത ചാനല്‍ സംഘങ്ങളെ ബിഷപ്പ് വക വെച്ചില്ല. ജനക്കൂട്ടത്തിന്റെ കൂക്കുവിളികളെയും വകവെക്കാതെയാണ് ബിഷപ്പ് പൊലീസുകാര്‍ക്കൊപ്പം ജയിലിലേക്ക് കയറിയത്. അള്‍ത്താരയില്‍ മെത്രാനായി വിശുദ്ധ കര്‍മ്മങ്ങള്‍ ചെയ്തിരുന്ന ബിഷപ്പ് ഇതോടെ ജയിലിനുള്ളില്‍ അടക്കപ്പെടുന്ന ആദ്യത്തെ ബിഷപ്പായി മാറി ഫ്രാങ്കോ. ബിഷപ്പ്ഹൗസിലെ ആഡംബരങ്ങളും പഞ്ച നക്ഷത്ര ഹോട്ടല്‍ വാസവും പതിവാക്കിയ ബിഷപ്പ് ഇന്ന് ജയിലിലെ സെല്ലില്‍ പായ വിരിച്ച് ഉറങ്ങേണ്ട ഗതികേടിലായി. മുന്തിയ കട്ടിലിലായിരുന്നു അദ്ദേഹം ഉറങ്ങി ശീലിച്ചത്. എസിയും നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ കൊതുകു കടിയും കൊണ്ട് മറ്റ് പ്രതികള്‍ക്കൊപ്പം ബിഷപ്പ് ഇന്ന് അന്തിയുറങ്ങും. ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന വേളയില്‍ ദോശയും ഉപ്പുമാവും പഴവുമൊക്കെയാണ് കഴിച്ചിരുന്നത്. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. ഇറച്ചി ഏറെ ചേര്‍ന്ന ഇറ്റാലിയന്‍ ഭക്ഷണമില്ലാതെ കഴിയുക അസാധ്യമായിരുന്നു. ജലന്ധറില്‍ തനത് പഞ്ചാബി, കേരളീയ ഭക്ഷണവും രുചിച്ചായിരുന്നു ജീവിതം. എന്തായാലും വിശ്വാസികളോട് സഹനത്തിന്റെ പാതയെക്കുറിച്ച് പ്രസംഗിച്ചിരുന്ന ബിഷപ്പിന് ജയിലില്‍ ഇനി ഏതായാലും സഹനത്തിന്റെ മാർഗ്ഗം മാത്രം!
ജലന്ധർ ബിഷപ്പ് ജയിലിലായി; സെല്ലിൽ കൂടെ മോഷണ കേസ് പ്രതിയും കഞ്ചാവ് കേസ് പ്രതിയും
RELATED ARTICLES