ഉണങ്ങാത്ത മുറിവുകളുമായി വേദനയോടെ ജീവിതം തള്ളിനീക്കിയ നിർഭയയുടെ സഹോദരൻ പ്രതീക്ഷകളുടെ ആനന്ദ വിഹായസ്സിലേക്ക് പറക്കുന്നു. പിന്നിൽ നിന്ന് സഹായിച്ചതാകട്ടെ രാഹുൽ ഗാന്ധിയും! രാജ്യത്തിന്റെ തീരാനൊമ്പരമായി മാറിയ പീഡനത്തിരയായി മരിച്ച നിർഭയയുടെ സഹോദരനാണ് രാഹുലിന്റെ സഹായം ലഭിച്ചു ജീവിതത്തിലേക്ക് പിടിച്ചു കയറിയത്. ഉത്തർപ്രദേശിലെ റായ്ബറേലി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽനിന്നു (ഐജിആർയുഎ) പൈലറ്റ് കോഴ്സ് പൂർത്തിയാക്കുന്നതിന് എല്ലാ സഹായവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇദ്ദേഹത്തിന് നൽകി. പരമരഹസ്യമായി ഇക്കാര്യം സൂക്ഷിക്കണമെന്ന് രാഹുൽ നിർബന്ധമായി പറഞ്ഞിരുന്നെങ്കിലും നിർഭയയുടെ അമ്മയെ സന്ദർശിച്ച വിദേശമാധ്യമ പ്രതിനിധിയാണ് വിവരം പുറത്തു കൊണ്ട് വന്നത്.
ഡൽഹിയിൽ ബസ് യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിർഭയയുടെ രണ്ടു സഹോദരൻമാരിൽ മൂത്തയാളാണു പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. 2012ലെ കറുത്തദിനങ്ങളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു സഹോദരൻ. പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായില്ലെന്ന പേരിൽ മൂന്നു വർഷം മാത്രം തടവുശിക്ഷ വിധിച്ചതിനെതിരെ യുവാവു പ്രകടിപ്പിച്ച രോഷം മാധ്യമശ്രദ്ധ നേടിയിരുന്നു. മകനു പൈലറ്റ് പഠനത്തിനു പ്രവേശനം നേടിക്കൊടുത്തതും കോഴ്സ് പൂർത്തിയാക്കാൻ എല്ലാ സഹായവും ചെയ്തതും രാഹുൽ ഗാന്ധിയാണെന്നു വ്യക്തമാക്കിയ നിർഭയയുടെ അമ്മ ആശാ ദേവി, ആ വലിയ മനസ്സിന് നന്ദി പറയുന്നു. ഇളയമകൻ പുണെയിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ കമ്പനിയുടെ കരാർ ജീവനക്കാരനായിരുന്ന നിർഭയയുടെ പിതാവ് ബി.എൻ.സിങ്ങിനു പിന്നീടു ജോലി സ്ഥിരപ്പെടുത്തി നൽകി. നിർഭയയുടെ കുടുംബത്തിനു ചെയ്യുന്ന സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയരുതെന്നു പാർട്ടി പ്രവർത്തകർക്കു രാഹുൽ ഗാന്ധി കർശന നിർദേശം നൽകിയിരുന്നു.
1985ൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥാപിച്ചതാണു റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി. രാജ്യത്തെ മുൻനിര പൈലറ്റ് പഠന, പരിശീലന കേന്ദ്രങ്ങളിലൊന്ന്. വ്യോമയാന മന്ത്രാലയത്തിനു കീഴിൽ സ്വയംഭരണ സ്ഥാപനമാണിത്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിനുള്ള പഠനം ഉൾപ്പെടെ വിവിധ കോഴ്സുകൾ.