അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സൈനികനായ അഖിൽ താൻ കൊലചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.പിതാവുമായി സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർ ഫോൺ വാങ്ങിയാണ് അഖിലിനോട് സംസാരിച്ചത്.താൻ രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും അഖിൽ പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ പോലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു.
‘രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു.
എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തുവെന്നും അഖിൽ പറഞ്ഞു.
എന്നാൽ പ്രതിയെന്നു പോലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരൻ രാഹുലിനെയുമാണ്. ഡൽഹിയിൽ സൈനികനായ അഖിൽ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെൺകുട്ടിയെ കണ്ടു വിവാഹത്തിൽനിന്നു പിൻമാറണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതാണു കൊലയ്ക്കു കാരണമായി പോലീസ് പറയുന്നത്.