ടുജി, നരേന്ദ്ര മോദി വിഷയങ്ങളിൽ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നു രണ്ട് വരെ നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നതോടെയാണ് ഇന്നത്തേക്കു പിരിഞ്ഞത്.
ടുജി വിഷയം ചർച്ച ചെയ്യണമെന്നും മൻമോഹൻ സിംഗിനെതിരായ പരാമർശത്തിൽ നരേന്ദ്ര മോദി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും സഭയിൽ ബഹളമുണ്ടാക്കിയത്.
ടുജി സ്പെക്ട്രം കേസിൽ യുപിഎ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം തെറ്റാണെന്നും വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് സഭ പ്രക്ഷുബ്‌ധമായത്.
രാവിലെ സഭ ചേർന്നപ്പോൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ അദ്ദേഹം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും സഭയിൽ ബഹളം വച്ചിരുന്നു.
അതേസമയം പ്രതിപക്ഷ പാർട്ടികൾ രാജ്യസഭ നടത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു വിമർശിച്ചു.
രാജ്യസഭ പിരിഞ്ഞതിനെ തുടർന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്‍റെ രാജ്യസഭ പ്രസംഗം തടസപ്പെട്ടു. കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ സഭയിൽ നോട്ടീസ് നൽകിയിരുന്നു. ഇന്ന് രണ്ടിനാണ് സച്ചിന് വിഷയം അവതരിപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.