ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോണ്ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പാർട്ടി പിളർത്തി മന്ത്രിയാകാനില്ലെന്നും മന്ത്രിയാകാൻ തനിക്കു താത്പര്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എൻസിപിയുമായി താൻ ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളിയ ഗണേഷ് കുമാർ, എൽഡിഎഫിനു താത്പര്യമുണ്ടെങ്കിൽ കേരള കോണ്ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നും കൂട്ടിച്ചേർത്തു. ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോണ്ഗ്രസ്-ബി എൻസിപിയിൽ ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സംസ്ഥാനഘടകത്തിൽ നടന്ന ചർച്ചകളിൽ സമവായമായതോടെ ദേശീയ തലത്തിൽ അന്തിമ ചർച്ചയ്ക്ക് ഇരു പാർട്ടികളും തയാറെടുക്കുകയാണെന്നും ജനുവരി ആറിന് അന്തിമ ചർച്ചകൾക്കായി ബാലകൃഷ്ണപിള്ള മുംബൈയ്ക്ക് പോകുമെന്നും റിപ്പോർട്ടുകൾ വന്നു. അതേസമയം, ലയനം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചർച്ചകൾ ഏത് തലം വരെയെത്തി എന്നതിന് ഇരു പാർട്ടികളും വിശദീകരണം നൽകിയിട്ടില്ല. എൻസിപി സംസ്ഥാന ഘടകത്തിലെ തോമസ് ചാണ്ടി വിഭാഗമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. കേരള കോണ്ഗ്രസ്-ബി എൻസിപിയിൽ ലയിച്ചു കഴിഞ്ഞാൽ പാർട്ടിക്ക് ഒരു എംഎൽഎ സ്ഥാനം കൂടി ലഭിക്കും. ഇതു വഴി ഒഴിഞ്ഞു കിടക്കുന്ന എൻസിപിയുടെ മന്ത്രിപദവിയിലേക്ക് കെ.ബി.ഗണേഷ്കുമാറിനെ അവരോധിക്കാനാണ് തോമസ് ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. എ.കെ.ശശീന്ദ്രൻ അനുകൂലികൾ ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.ഹണിട്രാപ്പിൽ കുടുങ്ങി ശശീന്ദ്രനും കായൽ കൈയേറ്റത്തിന്റെ പേരിൽ തോമസ് ചാണ്ടിയും രാജിവച്ചതോടെ എൻസിപിക്ക് നിലവിൽ മന്ത്രിമാരില്ല. ഇരുവരുടെയും കേസുകൾ തീരാതെ മന്ത്രിപദത്തിൽ എത്താൻ കഴിയില്ലെന്ന സ്ഥിതിവന്നതോടെയാണ് തോമസ് ചാണ്ടിയും കൂട്ടരും പുതിയ നീക്കം നടത്തുന്നത്. ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം തടയുക എന്ന ലക്ഷ്യവും തോമസ് ചാണ്ടി വിഭാഗത്തിനുണ്ടെന്നാണ് റിപ്പോർട്ട്.
എൻസിപിയിൽ ലയിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കെ.ബി.ഗണേഷ് കുമാർ എംഎൽഎ
RELATED ARTICLES