പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ അതിക്രമങ്ങള്‍ പുതിയ തലത്തിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. ഇതുവരെ അക്രമങ്ങളില്‍ ആറു പേരാണ് കൊലപ്പെട്ടത്. പോലീസ് നോക്കി നില്‍ക്കെയാണ് പല അതിക്രമങ്ങളും അരങ്ങേറുന്നത്. ബൂത്ത് പിടിച്ചെടുക്കല്‍ മുതല്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ വരെ നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നേരത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് നാമ നിര്‍ദേശ പത്രിക നല്‍കാന്‍ പോലും കഴിയാതത്ര രീതിയില്‍ പ്രശ്‌നങ്ങളായിരുന്നു ബംഗാളില്‍ നിലനിന്നിരുന്നത്. തുടര്‍ന്ന് ബിജെപി സുപ്രീം കോടതിയെ സമീപിക്കുകയും നാമനിര്‍ദേശ പത്രിക ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയുമായിരുന്നു. ഈ നാമനിര്‍ദേശ രീതിക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. സിപിഎമ്മാണ് ഇത് ഏറ്റവുമധികം ഉപയോഗിച്ചത്. അതേസമയം സംസ്ഥാനത്ത് തൃണമൂല്‍ നേതാക്കള്‍ എതിരില്ലാത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് അതിക്രമങ്ങള്‍ കൈവിട്ട നിലയിലേക്ക് പോകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ആറുപേരാണ് ഏറ്റുമുട്ടലില്‍ കൊലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് കൊലപാതകങ്ങള്‍ നടന്നത്. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും വരെ ഉണ്ട്. കച്ചാരിബാരി മേഖലയിലെ കാഖദ്വീപില്‍ സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നതോടെയാണ് അക്രമങ്ങള്‍ കത്തിപ്പടര്‍ന്നത്. ഇവരുടെ വീടിന് പ്രവര്‍ത്തകര്‍ തീയിടുകയായിരുന്നു. നോര്‍ത്ത് 24 പര്‍ഗാനാസിലെ അംദങ്കയില്‍ പോളിംഗ് ബൂത്തിനടുത്തുണ്ടായ അതിക്രമത്തില്‍ തൈബൂര്‍ ഗായന്‍ എന്ന യുവാവാണ് പിന്നീട് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ സൗത്ത് 24 പര്‍ഗാനാസിലെ കുല്‍ട്ടാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആരിഫ് അലി ഗജി വെടിയേറ്റ് കൊല്ലപ്പെട്ടു. പിന്നീട് നാദിയ ജില്ലയിലെ ശാന്തിപൂരിലാണ് കൊലപാതകം നടന്നത്. ദേശീയ പാതയില്‍ സഞ്ജീബ് പ്രമാണിക് എന്ന യുവാവിനെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ തൃണമൂല്‍ പ്രവര്‍ത്തകനാണ്. ഈ പ്രദേശത്ത് ബൈക്ക് റാലി തൃണമൂല്‍ നടത്തിയപ്പോള്‍ ഇയാള്‍ അതില്‍ പങ്കെടുത്തിരുന്നു. നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചതാണ് മരണകാരണമെന്നാണ് സൂചന. മുര്‍ഷീദാബാദിലെ ബെല്‍ദങ്കയില്‍ ബിജെപി പ്രവര്‍ത്തകന്‍ തപന്‍ മണ്ഡലാണ് കൊല്ലപ്പെട്ട അവസാനത്തെയാള്‍. ഇയാള്‍ തൃണമൂല്‍ പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.കേട്ടുകേള്‍വി പോലുമില്ലാത്ത അക്രമങ്ങള്‍ക്കാണ് ഇവിടെ തൃണമൂല്‍ നേതൃത്വം നല്‍കുന്നത്. അതിനിടെ ബൂത്ത് പിടിച്ചെടുക്കല്‍ വരെ നടന്നിട്ടുണ്ട്. മുര്‍ഷിദാബാദിലെ 44, 45 നമ്ബര്‍ ബൂത്തുകളില്‍ അജ്ഞാത സംഘം തോക്കുചൂണ്ടി ബാലറ്റ് ബോക്‌സുകള്‍ തട്ടിക്കൊണ്ടുപോയി. ബിര്‍പരയില്‍ നടന്ന അക്രമത്തില്‍ അഞ്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്. ബൂത്ത് പിടിച്ചെടുക്കല്‍ രൂക്ഷമായതോടെ ബംഗറില്‍ നാട്ടുകാര്‍ റോഡ് തടയുകയും ചെയ്തു.കൂച്ച് ബിഹാറില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക അതിക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഇരുപതിലധികം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വോട്ടു ചെയ്യാന്‍ എത്തിയവരെയാണ് ഇവര്‍ മര്‍ദിച്ചത്. ഇവര്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യില്ല എന്ന് ഉറപ്പിച്ചാണ് മര്‍ദനം. അതേസമയം തങ്ങള്‍ അക്രമം നടത്തുന്നില്ലെന്ന് തൃണമൂലിന്റെ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജ്യോതി പ്രിയോ മല്ലിക് പറഞ്ഞു. ബിജെപിയാണ് വോട്ടര്‍മാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തിനകത്തും പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ബൂത്തിനകത്ത് ബോംബ് വച്ചെന്ന് പരാതിയുണ്ട്. നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.ബംഗാളില്‍ വോട്ടര്‍മാര്‍ കടുത്ത ഭയത്തിലാണ് വോട്ടു ചെയ്യാനെത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈസ്റ്റ് മിഡ്‌നാപൂരിലെ പന്‍സ്‌കുരയില്‍ മുഖംമൂടി ധരിച്ചെത്തിയയാള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഇയാളുടെ കൈവശം ആയുധവുമുണ്ട്. ഇവര്‍ കള്ള വോട്ട് ചെയ്യുന്നുണ്ട്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് കള്ളവോട്ട് ചെയ്യുന്നത്. സൗത്ത് പര്‍ഗാനാസില്‍ തൃണമൂല്‍ നേതാവ് അറബുള്‍ ഇസ്ലാമിന്റെ അനുയായികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷരുഫുള്‍ മല്ലിക്കിനെ തട്ടിക്കൊണ്ടുപോയി. അതേസമയം ജാല്‍പൈഗുരിയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാലറ്റ് ബോക്‌സ് വെടിവെച്ച് തകര്‍ത്തു.
ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചോരയില്‍ മുക്കി
RELATED ARTICLES