അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വൈകുന്നതില്‍ ബിജെപിയെ വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നോട്ട് നിരോധിക്കാനുള്ള തീരുമാനം അതിവേഗത്തില്‍ കൈക്കൊള്ളാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പുണെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനത്തിനുള്ള തീരുമാനം പൊടുന്നനെയുള്ളതായിരുന്നു. എന്നാല്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നാണ് ബിജെപി പറയുന്നത്. ഏതു തിരഞ്ഞെടുപ്പിന് മുന്‍പ്? 2019ലെ തിരഞ്ഞെടുപ്പോ 2050ലെ തിരഞ്ഞെടുപ്പോ?- ഉദ്ധവ് താക്കറെ ചോദിച്ചു. ബിജെപിയുടെ മറ്റു നയങ്ങളായ ഏകീകൃത സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുടെ അതേ സ്ഥിതിതന്നെയാണ് രാമക്ഷേത്ര നിര്‍മാണത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്ര നിര്‍മാണം എന്ന സുപ്രധാന വിഷയത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. അതേക്കുറിച്ച് എല്ലാവരും മറന്ന മട്ടാണ്. ബിജെപിക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. എന്തുകൊണ്ട് ചെയ്യുന്നില്ല?- അദ്ദേഹം ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്ബ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബിജെപി ഇതു നിഷേധിച്ചു. ഇത്തരമൊരു വിഷയം പാര്‍ട്ടിയുടെ അജണ്ടയില്‍ പോലും ഇല്ലെന്നും ബിജെപി ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനം അതിവേഗത്തില്‍ എന്നാൽ രാമക്ഷേത്ര നിര്‍മാണം വൈകുന്നു: ശിവസേന അധ്യക്ഷന്‍
RELATED ARTICLES