യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള നടന്‍മാർ നിശബ്ദതയോടിരിക്കുന്നത് ഞെട്ടൽ ഉളവാക്കുന്നുവെന്നു നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയി. ലിംഗ സമത്വം ഉള്‍ക്കൊണ്ട് നിലപാട് രൂപവത്കരിക്കന്നതില് നിന്ന് നടന്‍മാര്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.താരസംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് തെറ്റായ നിലപാടാണ്. ഈ അഭിപ്രായ പ്രകടനം സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെപ്പോലും ബാധിച്ചേക്കാം. എന്നാല്‍ അതില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല. മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്. ഞങ്ങള്‍ അയല്‍ക്കാരാണ് താനും. എന്നാല്‍ എന്റെ കാഴ്ച്ചപ്പാടുകളോട് അദ്ദേഹത്തിന് വിയോജിപ്പുകളുണ്ടായേക്കാം. ലിംഗ സമത്വത്തെ കുറിച്ച് നടന്മാര്‍ പ്രതികരിക്കാത്തത് ആശങ്കയുണ്ടാക്കും. ഒരിക്കല്‍ നമ്മെ ഭരിച്ചിരുന്നത് ഒരു വനിതയാണ്. അവര്‍ ചില തെറ്റുകള്‍ ചെയ്തപ്പോള്‍ നമ്മള്‍ വിമര്‍ശിച്ചു. എന്നിട്ടും നമ്മള്‍ അവരെ തിരികെ കൊണ്ടുവന്നു. സമൂഹം ആരെയും വിടുന്നുമില്ല, മനപ്പൂര്‍വം വേട്ടയാടുന്നുമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.നേരത്തെ കൊച്ചിയില്‍ നടന്ന ഒരു ചാനല്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തുവേണമായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനെന്നും നിലവിലെ സാഹചര്യങ്ങളില്‍ വനിത കൂട്ടായ്മ മുന്നോട്ടുവെക്കുന്ന നിലപാടുകളെ പിന്തുണക്കുന്നുവെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു.
യുവനടി ആക്രമിക്കപ്പെട്ട കേസ്സ്; മലയാള നടന്‍മാരുടെ നിശബ്ദതയെക്കുറിച്ചു പ്രതികരണവുമായി കമലഹാസൻ
RELATED ARTICLES