സെനറ്റ് സീറ്റുകളിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകം
Tough Fights in Senate elections -33 of the 100 seats in regular and two seats being contested in special elections
Reporter : പി.പി. ചെറിയാന്‍, Dallas
നവംബര്‍ ആറിന് ഇടക്കാല തിരഞ്ഞെടുപ്പില്‍ ആകെയുള്ള നൂറ് സെനറ്റ് സീറ്റുകളില്‍ മുപ്പത്തിമൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും, ഡമോക്രാറ്റിക് പാര്‍ട്ടിയേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
മിനിസോട്ട, മിസിസ്സിപ്പി തുടങ്ങിയ സീറ്റുകളിലും സ്‌പെഷ്യല്‍ ഇലക്ഷന്‍ നടക്കുന്നുണ്ട്. നിലവില്‍ റിപ്പബ്ലിക്കന്‍ അന്പത്തിയൊന്നും , ഡമോക്രാറ്റിന് നാല്പതോയൊൻപതും സീറ്റുകളാണുള്ളതെന്ന് (രണ്ട് സ്വതന്ത്ര്യര്‍ ഉള്‍പ്പെടെ).ഇപ്പോള്‍ ഡമോക്രാറ്റുകള്‍ കൈവശം വെച്ചിരിക്കുന്ന രണ്ട് സീറ്റുകള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്യന്മാരുടേതാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലവിലുള്ള 9 സെനറ്റ് സീറ്റുകളിലേക്കും മത്സരം നടക്കുന്നു.
2016 ല്‍ പ്രസിഡന്റ് ട്രംമ്പിനോടൊപ്പം നിന്ന സംസ്ഥാനങ്ങളില്‍ പത്ത് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍, ഹില്ലരി ക്ലിന്റന്‍ വിജയിച്ച ന്യൂയോര്‍ക്കിലെ സെനറ്റ് സീറ്റില്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കടുത്ത മത്സരം നേരിടുന്നത്.ട്രംമ്പ് ജയിച്ച സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറണമെങ്കില്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.
സുപ്രീം കോടതി നിയമന വിഷയത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്തിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ന്യൂയോര്‍ക്ക് സെനറ്റ് സീറ്റില്‍ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക എന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമാണെങ്കിലും, അത് തീര്‍ത്തും അസാധ്യമാണെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡമോക്രാറ്റിക് പാര്‍ട്ടിക്ക് സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ മത്സരിക്കുന്ന ഇരുപത്താറ് സീറ്റുകളിലും വിജയിക്കുകയും, റിപ്പബ്ലിക്കന്‍ സീറ്റുകളില്‍ രണ്ടെണ്ണമെങ്കിലും പിടിച്ചെടുക്കുകയും വേണം. ഇത് തീര്‍ത്തും അസംഭവ്യമായതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ ഭൂരിപക്ഷം നേടുമെന്നാണ് കണക്കുകൂട്ടല്‍.