ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകർ കൂട്ടമായി ചുമച്ച് കൊണ്ട് പരിഹസിച്ചു. ബിജെപിയുടെ അടിമ ആയാല്‍ ജീവിക്കാം, അല്ലെങ്കില്‍ അവര്‍ വകവരുത്തുമെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ബിജെപി ഉയര്‍ത്തിയത്. എല്ലാ ഹിന്ദുക്കളെയും കൊന്ന് അധികാരത്തിലേറുന്നതിനെ കുറിച്ച് ബിജെപി രണ്ടാമതൊന്ന് ആലോചിക്കില്ലെന്ന കെജ്‍രിവാളിന്റെ പ്രസംഗം വിവാദത്തില്‍ കലാശിച്ചു. ബിജെപിയെ അതിരൂക്ഷമായി വിമർശിക്കാൻ മടിയില്ലാത്ത നേതാവാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ പരിപാടിക്കിടെ കെജ്‌രിവാള്‍ പ്രസംഗിക്കുന്നതിനിടെ കെജ്‌രിവാളിനെ പരിഹസിച്ച് ചുമച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ അരിശം തീര്‍ത്തത്. ക്ലീന്‍ യമുന പദ്ധതിക്ക് തുടക്കമിട്ടു കൊണ്ട് ഡല്‍ഹി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു സംഭവം.ഏറെക്കാലമായി ചുമകാരണം ബുദ്ധിമുട്ടുന്ന കെജ്‌രിവാള്‍ 2016ല്‍ അദ്ദേഹം ഒരു സര്‍ജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു.. ഈ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സദസ്സിലിരുന്ന് കൂട്ടമായി ചുമച്ചത്.
നിശബദരായിരിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടുവെങ്കിലും അതൊന്നും മുഖവിലയ്ക്കെടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറായതുമില്ല. ഒടുവില്‍ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ശാന്തരായത്. ‘ബഹളമുണ്ടാക്കാതെ ഇരിക്കൂ, ഇത് ഔദ്യോഗിക പരിപാടിയാണ്’ ഗഡ്കരി പറഞ്ഞു. പരിപാടിയ്ക്കിടെ കെജ്‌രിവാള്‍ നിതിന്‍ ഗഡ്കരി പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. ‘ എതിര്‍പാര്‍ട്ടിയിലുള്ള ആളാണെന്ന തോന്നല്‍ ഒരിക്കലും നിതിന്‍ ഗഡ്കരി നമ്മളില്‍ ഉണ്ടാക്കാറില്ല. മറ്റുള്ളവരെക്കുറിച്ച് എനിക്ക് അറിയില്ല, പക്ഷേ അദ്ദേഹം ഞങ്ങളോട് കാണിക്കുന്ന സ്‌നേഹം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുപോലും ഇത്ര സ്‌നേഹം കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’ കെജ്‌രിവാള്‍ പറഞ്ഞു.