വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ നാളെ 11 മണിക്ക് വീണ്ടും ചേരുമെന്ന് സ്പീക്കര്‍ രമേശ്‌കുമാര്‍ അറിയിച്ചു. അതേസമയം കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാനാണ് നിയമവഴി തേടുന്നത്. വിപ്പ് നല്‍കുന്നതില്‍ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്നാണ് പാര്‍ട്ടി നിലപാട്.
എന്നാല്‍ നിയമസഭ പിരിഞ്ഞെങ്കിലും സഭയില്‍ നിന്ന് മടങ്ങാന്‍ തയ്യാറാകാതെ ബി.ജെ.പി അംഗങ്ങളുടെ ധര്‍ണ തുടരുകയാണ്. ഇന്നുരാത്രിമുഴുവന്‍ സഭയില്‍ ധര്‍ണ തുടരുമെന്നും ബി.ജെ.പി നേതാവ് യെദ്യൂരപ്പ വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് വേണ്ടി തലയണകളും മെത്തയും ആഹാരവും എത്തിക്കാന്‍ യെദ്യൂരപ്പ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനിതാ എം.എല്‍.എമാര്‍ 9 മണിക്ക് സംഭ വിടുമെന്നും സൂചനയുണ്ട്.
വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സഭാ നടപടികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഭാഗം.
നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ച ഭരണ-പ്രതിപക്ഷ തര്‍ക്കം മൂലം തടസപ്പെട്ടിരുന്നു. സഭയില്‍ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ അവതരിപ്പിച്ചത്. ഉച്ചവരെ പ്രമേയത്തില്‍ ചര്‍ച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. എന്നാല്‍, പ്രമേയത്തില്‍ ചര്‍ച്ച തുടരണമെന്നും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട്.
അതേസമയം, രാജിവെച്ച 16 പേരുള്‍പ്പെടെ സഭയില്‍ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എം.എല്‍.എമാര്‍ക്കും വിപ്പുനല്‍കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം തങ്ങള്‍ക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ ഒരു അധികാരവും വിനിയോഗിക്കുന്നതില്‍ സഭ എതിരല്ല. ഇതില്‍ എനിക്കൊരു പങ്കുമില്ല. ഈ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ നിങ്ങള്‍ കക്ഷിചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.’ എന്നും സ്പീക്കര്‍ പറഞ്ഞു. സഭയില്‍ വിപ്പിനെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം തുടരുന്നത്. ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെയെന്നും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശ്വാസ പ്രമേയത്തില്‍ സംസാരിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതിനിടെ ഇന്ന് സഭയില്‍ ഹാജാരാകാതിരുന്ന കോണ്‍ഗ്രസ് അംഗം ശ്രീമന്ത് പട്ടേല്‍ മുംബയിലേക്ക് പോയതിന്റെ തെളിവുകള്‍ ഡി.കെ ശിവകുമാര്‍ ഹാജരാക്കി. ബി.ജെ.പി എം.എല്‍.എമാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, രാജി സമര്‍പ്പിച്ച 15 വിമത എം.എല്‍.എമാര്‍ക്കും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ക്കും പുറമേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി സഭയില്‍ എത്താതിരുന്നതോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് 19 പേരുടെ കുറവാണുള്ളത്. സഖ്യത്തിന് പിന്തുണ നല്‍കിയിരുന്ന ബി.എസ്.പി എം.എല്‍.എ എന്‍ മഹേഷും സഭയില്‍ എത്തിയിരുന്നില്ല. ഇതിന് പുറമേ നേരത്തെ ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിച്ച രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്രരും സഭയിലെത്തിയിട്ടില്ല