വി.ടി. ബല്‍റാം എം.എല്‍.എയെ സെക്രട്ടേറിയറ്റ് കവാടത്തില്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞു. യു.ഡി.എഫ് എം.എല്‍.എമാര്‍ വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉച്ചക്ക് ഒന്നോടെ അവസാനിച്ചതിന് പിന്നാലെ സൗത്ത് ഗേറ്റിന് മുന്നിലായിരുന്നു സംഭവം. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് കവാടംതുറന്ന് എം.എല്‍.എയെ പ്രവേശിപ്പിച്ചു.
യു.ഡി.എഫ്, കെ.എസ്.യു സമരങ്ങളെ തുടര്‍ന്ന് സെക്രട്ടേറിയറ്റിെന്റ നോര്‍ത്ത്, സൗത്ത് ഗേറ്റുകള്‍ രാവിലെ മുതല്‍ പൂട്ടിയിട്ടിരുന്നു. യു.ഡി.എഫ് സമരം അവസാനിച്ചയുടന്‍ സൗത്ത് ഗേറ്റ് വഴി സെക്രേട്ടറിയറ്റിന് അകത്തേക്ക് പോകാനായി ബല്‍റാം എത്തി. എന്നാല്‍, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഗേറ്റ് തുറക്കാനാവില്ലെന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരുടെ നിലപാട്.
എം.എല്‍.എ ആണെന്ന് വ്യക്തമാക്കിയിട്ടും സുരക്ഷാജീവനക്കാരന് അയഞ്ഞില്ല. ഇതോടെ തൊട്ടടുത്ത സമരപ്പന്തലില്‍ നിന്ന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി എം.എല്‍.എ ക്കൊപ്പം ഗേറ്റിനുമുന്നില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് പോകുന്ന ഘട്ടമെത്തിയതോടെ കകന്റോൺമെന്റ് എസ്.ഐ ഉള്‍പ്പെടെ സ്ഥലത്തെത്തി ഗേറ്റ് തുറന്ന് എം.എല്‍.എയെ കടത്തിവിട്ട് പ്രശ്നം പരിഹരിച്ചു.