ബാബറി മസ്ജിദ് തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കേസിൽ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കോടതി ഇന്ന് കുറ്റം ചുമത്തുവാൻ സാധ്യത. ലഖ്നൌ പ്രത്യേക കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. അദ്വാനിയെ കൂടാതെ കേന്ദ്രമന്ത്രി ഉമാഭാരതി, മുന്‍ കേന്ദ്രന്ത്രി മുരളീമനോഹര്‍ ജോഷി തുടങ്ങിവർ കേസില്‍ പ്രതികളാണ്. കുറ്റാരോപിതരായ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ 120 ബി പ്രകാരമുള്ള ഗൂഢാലോചനക്കുറ്റവും അധികകുറ്റങ്ങളുമാണ് ചുമത്തേണ്ടത്. അതേസമയം, അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകുമോ എന്നതില്‍ സംശയവുമുണ്ട്. കേസില്‍ കുറ്റം ചുമത്തുന്ന ഘട്ടത്തില്‍ കുറ്റാരോപിതര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് ചട്ടം. എന്നാല്‍, അദ്വാനിയോ ജോഷിയോ ഉമാഭാരതിയോ വെള്ളിയാഴ്ച ലഖ്നൌവില്‍ എത്തുമോ എന്ന വിഷയത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രാദേശിക ബിജെപി നേതാക്കളുടെ പ്രതികരണം.
കഴിഞ്ഞമാസം അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി, കേസില്‍ ദൈനംദിനാടിസ്ഥാനത്തില്‍ വിചാരണ നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണമെന്ന് വിചാരണക്കോടതിയോട് നിര്‍ദേശിച്ചിരുന്നു. വ്യാഴാഴ്ച മറ്റൊരു കേസില്‍ കുറ്റം ചുമത്തവെ കുറ്റാരോപിതര്‍ മുഴുവന്‍ ഹാജരാകാത്തതില്‍ ജഡ്ജി എസ് കെ യാദവ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസ് പരിഗണിച്ചപ്പോള്‍ കുറ്റാരോപിതരുടെ കൂട്ടത്തിലുള്ള മുന്‍ എംപിയും ശിവസേനാനേതാവുമായ സതീഷ് പ്രധാന്‍ മാത്രമാണ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നത്.
കേസില്‍ കുറ്റംചുമത്തുന്നത് 30ലേക്ക് മാറ്റി. 30ന് കുറ്റാരോപിതര്‍ എല്ലാവരും നേരിട്ട് ഹാജരാകണമെന്നും ഒഴിവുകഴിവുകള്‍ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം, നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്വാനിയും മറ്റ് നേതാക്കളും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അദ്വാനിക്കും ജോഷിക്കും ഉമാഭാരതിക്കും പുറമെ വിനയ്കത്യാര്‍, സാധ്വി ഋതംബര, വിഷ്ണു ഹരി ദാല്‍മിയ തുടങ്ങിയവരാണ് ഗൂഢാലോചനക്കേസിലെ മറ്റ് പ്രതികള്‍.