ദേവസ്വം ബോർഡുകളുടെ പ്രവർത്തനം പൊളിച്ചെഴുതേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പറഞ്ഞു. ഇനി കേരളത്തിലെ ഒരൊറ്റ ഹൈന്ദവ ക്ഷേത്രവും ബോർഡിനു വിട്ടുനൽകുന്ന പ്രശ്‌നമില്ല. ദേവസ്വം ക്ഷേത്രങ്ങൾക്കെതിരെ സംസ്ഥാനത്ത് തുടരുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള പാഞ്ചജന്യമാണ് കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ വിശ്വാസികളിൽ നിന്നു മുഴങ്ങിയത്. വിശ്വാസികളുടേതാണ് ക്ഷേത്രങ്ങളെന്നും ശശികല പറഞ്ഞു.
ഒരു ക്ഷേത്രവും ഇനി വിശ്വാസികൾ ദേവസ്വം ബോർഡിനു വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ക്ഷേത്രം വിശ്വാസികളുടേതാണ്. മതേതര സർക്കാർ ഏറ്റെടുത്തു നടത്താൻ ക്ഷേത്രം മതേതര സ്ഥാപനമല്ല. ക്ഷേത്രങ്ങൾ വിശ്വാസികളുടേതാക്കണം. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ഇതിനു നിമിത്തമാകുമെന്നും ശശികല പറഞ്ഞു. കണ്ണൂരിൽ നടന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ അക്രമത്തിലെ പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മ്യാൻമറിൽ നിന്നും നാടുകടത്തപ്പെട്ട റോഹിൻഗ്യകൾക്ക് ഇന്ത്യയിൽ അഭയം നൽകരുതെന്നും അവർ ആവശ്യപ്പെട്ടു. ബുദ്ധമതവുമായി ഏറ്റുമുട്ടി അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ബുദ്ധമത സ്‌മാരകങ്ങൾ ഏറെയുള്ള ഇന്ത്യയിൽ പ്രവേശിപ്പിക്കരുത്. അവർ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകട്ടെയെന്നും ശശികല പറഞ്ഞു. കണ്ണൂരിൽ സംഘട്ടനമുണ്ടാക്കാനാണ് ശ്രീകൃഷ്ണജയന്തിദിനത്തിൽ സിപിഎം ഘോഷയാത്ര നടത്തിയത്. നബിദിന ഘോഷയാത്രയ്ക്കോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താൻ സിപിഎമ്മിനു ധൈര്യമുണ്ടോ? ശ്രീകൃഷ്ണജയന്തി ആഘോഷം നടത്താനുള്ള അവകാശം ആർക്കാണെന്നു പൊതുസമൂഹം ചർച്ച ചെയ്യണമെന്നും ശശികല ആവശ്യപ്പെട്ടു.