Tuesday, March 19, 2024
HomeKeralaകൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ; ജാമ്യം തള്ളി

കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ; ജാമ്യം തള്ളി

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വീണ്ടും അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം തള്ളി. ആദ്യം അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി എന്ന കുറ്റമാണ് തന്റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് അറുപത് ദിവസത്തിലേറെ താന്‍ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കും. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്തെല്ലാം കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ അതില്‍ നിന്നൊന്നും ദിലീപിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ഇരയുടെ അഭിമാനം സംരക്ഷിക്കുന്നതിനും പ്രോസിക്യൂഷന്റെ കൈവശമുള്ള രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്താകാതിരിക്കാനും അടച്ചിട്ട മുറിയിലാണു കേസിന്റെ വാദം നടന്നത്. ഒന്നര മണിക്കൂറോളം ഹര്‍ജിയില്‍ വാദം നീണ്ടു. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി, വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി 28 വരെ നീട്ടിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments