റാന്നി സ്വദേശികളായ യുവാക്കളെ മലപ്പുറത്ത് സിനിമാസ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി വിലപേശിയ സംഭവവുമായി ബന്ധപ്പെട്ട റാന്നി പോലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടരന്വേഷണത്തിനു തിരൂർ പോലീസിനു കേസ് ഫയൽ കൈമാറി. കാണാതായവരെ കണ്ടെത്തി ബന്ധുക്കളെ തിരികെ ഏല്പിച്ചതോടെ പരാതി ഇല്ലാത്തതിനാൽ തങ്ങൾക്കു തുടർ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിലാണ് റാന്നയിയിലെ പോലീസ് സംഘം. റാന്നി ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ ഷിജി (27), താഴത്തേതിൽ മോനച്ചന്റെ മകൻ ജിക്കുമോൻ (27) എന്നിവരെയാണ് മലപ്പുറത്തു തട്ടിക്കൊണ്ടുപോയതായി പരാതി ഉണ്ടായത്. ഇവരെ തിരൂരിലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തിങ്കളാഴ്ച രാത്രി കണ്ടെത്തുകയും റാന്നി പോലീസ് തിരികെ കൊണ്ടുപോരികയും ചെയ്തു. ഇവരിൽ ഒരാളുടെ വീട്ടുകാർ യുവാവിനെ കാണാനില്ലെന്നു പരാതിനൽകിയിരുന്നതിനാൽ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ – ശനിയാഴ്ച വൈകുന്നേരമാണ് മലപ്പുറത്തെ തട്ടിക്കൊണ്ടുപോകൽ അരങ്ങേറുന്നത്. റാന്നി സ്വദേശികളായ യുവാക്കൾക്കു പിന്നാലെ കൂടിയ സംഘം ഇവരെ തട്ടിയെടുത്തശേഷം രണ്ടുദിവസമായി ഫോണിലൂടെ വില പേശുകയായിരുന്നു. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട് ലക്ഷങ്ങളാണ് സംഘം ആദ്യം ആവശ്യപ്പെട്ടത്. ഇരുവരുടെയും വീട്ടുകാർ ഇതിനു വഴങ്ങാതെ വന്നതോടെ ഒടുവിൽ 10,000 രൂപ തരണമെന്നായി. ഇതും വീട്ടുകാർ വിസമ്മതിച്ചു. റാന്നി പോലീസിൽ സംഭവദിവസം രാത്രിതന്നെ വീട്ടുകാർ വിവരങ്ങൾ നൽകിയിരുന്നു. ഇതനുസരിച്ച് സംഘത്തിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. മലപ്പുറത്തേക്കു തിരിച്ച പോലീസ് സംഘം തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളുടെ ഫോണ് നമ്പർ പിന്തുടർന്ന് തെരച്ചിൽ തുടങ്ങി. പോലീസ് തങ്ങളെ പിന്തുടരുന്നുവെന്നു സംശയം തോന്നിയ സംഘം യുവാക്കളെ വഴിയരികിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്ന് റാന്നി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് ഇരയായതായി പറയുന്ന യുവാക്കൾക്ക് നേരത്തെ തന്നെ മലപ്പുറവുമായി ബന്ധമുണ്ടായിരുന്നതായി പറയുന്നു. തട്ടിക്കൊണ്ടുപോകാനിടയായ സാഹചര്യത്തൈക്കുറിച്ചും ദുരൂഹത നിലനിൽക്കുന്നു. യുവാക്കളുടെ മൊഴി എടുത്തെങ്കിലും കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായില്ല. എന്താണു നടന്നതെന്നതു സംബന്ധിച്ചു ഇവർ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെന്നു പോലീസ് പറയുന്നു. മലപ്പുറത്തെ അധോലോക കേന്ദ്രങ്ങളുമായി തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു ബന്ധമുണ്ടെന്നു പോലീസ് സംശയിച്ചെങ്കിലും യുവാക്കളിൽ നിന്ന് ഇത്തരം സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ അടക്കം തിരൂർ പോലീസിനു കൈമാറുകയായിരുന്നു.
റാന്നി സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം അവസാനിപ്പിച്ചു
RELATED ARTICLES