ഞാനൊരു പാവപ്പെട്ടവനായത് കൊണ്ടാണ് കോൺഗ്രസ് എന്നെ ഇഷ്ടപ്പെടാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരെയും ദരിദ്ര കുടുംബത്തിൽ നിന്ന് വരുന്നവരെയും കളിയാക്കരുതെന്നാണ് എനിക്ക് കോൺഗ്രസിനോട് അഭ്യർഥിക്കാനുള്ളത്. ഒരു പാർട്ടിക്ക് ഇത്രയും തരം താഴാൻ കഴിയുമോ ?. അതെ, ദരിദ്ര കുടംബത്തിൽ നിന്നുള്ള ഒരാൾ പ്രധാനമന്ത്രിയായി. ഇൗ യാഥാർഥത്തോടുള്ള പുച്ഛം അവർക്ക് മറച്ച് വെക്കാൻ കഴിയുന്നില്ല. അതെ ഞാൻ ചായ വിറ്റിട്ടുണ്ട്. പക്ഷേ താൻ രാജ്യത്തെ വിറ്റിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കംകുറിച്ച് ഭുജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് ഒരു കാലത്തും കോൺഗ്രസിനെ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് നടക്കുന്നത് വികസനവും കുടുംബവാഴ്ചയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിനെ ചൂഷണം ചെയ്യാൻ കോൺഗ്രസിന് ഇതുവരെയായിട്ടും അവസരം കിട്ടിയിട്ടില്ല. 30 വർഷങ്ങൾക്ക് മുമ്പ് ധർമ്മദ നദിയിലെ ജലം ഗുജറാത്തിലെത്തി. എന്നാൽ ഇൗ പദ്ധതി ഏറ്റെടുത്തത് കോൺഗ്രസായിരുന്നെങ്കിൽ വരൾച്ച ബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾക്ക് ഇപ്പോൾ മാറി താമസിക്കേണ്ടി വരുമായിരുന്നെന്നും മോദി പറഞ്ഞു. ഭുജിലെ പരിപാടിക്ക് ശേഷം രാജ്കോട്ട്, സൂറത്ത്, എന്നിവടങ്ങളിൽ നടക്കുന്ന റാലികളിലും മോദി പ്രസംഗിക്കുന്നുണ്ട്.