മുംബൈയില്‍ ജനവാസമേഖലയില്‍ തകര്‍ന്നു വീണ വിമാനം പറക്കാന്‍ യോഗ്യമല്ലാത്തതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരീക്ഷണ പാറക്കല്‍ നടത്തിയ ചാര്‍ട്ടേഡ് വിമാനം മുംബൈയിലെ ഘട്കോപറില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന നാലുപേരും ഒരുവഴിയാത്രക്കാരനുമാണ് മരിച്ചത്. എന്നാല്‍ വന്‍ ദുരന്തമൊഴിവായത് വിമാനത്തിലെ വനിതാപൈലറ്റായ മറിയ സുബേരിയുടെ ഇടപെടല്‍ മൂലമായിരുന്നു. പന്ത്രണ്ട് സീറ്റുള്ള വിമാനം പരിശോധനപ്പറക്കല്‍ നടത്തുന്നതിനിടെ ഘാട്‌കോപ്പറില്‍ ഒട്ടേറെ ഫ്‌ളാറ്റ് സമുച്ചയങ്ങളുള്ള മേഖലയ്ക്കു മുകളില്‍വച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്. എന്നിട്ടും മനസാന്നിധ്യം വിടാതെ വിമാനം നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് മറിയ ഇടിച്ചിറക്കുകയായിരുന്നു. മറിച്ചായിരുന്നെങ്കില്‍ മരണസംഖ്യ എത്രയോ ഉയരുമായിരുന്നു. അപകടത്തില്‍ ഇവരുള്‍പ്പടെ രണ്ട് പൈലറ്റുമാരും രണ്ട് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍മാരും തകര്‍ന്ന വിമാനത്തിന് അടിയില്‍പ്പെട്ട തൊഴിലാളിയുമാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.അപകടസ്ഥലത്ത് ചെറുവീടുകളിലായി ആയിരത്തിലധികം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മുംബൈയിലെ യുവൈ ഏവിയേഷന് വില്‍പ്പന നടത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേരത്തെ അലഹാബാദില്‍ ഒരു അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തിലാണ് വിമാനം വിറ്റത്. 2014ലാണ് വിമാനം കൈമാറിയതെന്നും ഉത്തര്‍ പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാഷ് അശ്വതി അറിയിച്ചിരുന്നു. എന്നാല്‍ ഈ വിമാനം പറക്കാന്‍ യോഗ്യമല്ലാത്തതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നാണ് ദുരന്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം ആരംഭിച്ചു.
ചാര്‍ട്ടേഡ് വിമാനം മുംബൈയിൽ തകർന്നു വീണ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
RELATED ARTICLES