മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ധര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ അന്വേഷണം നടത്തണമെന്ന് ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ വി.എസ് അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ തന്നെ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുള്ളതായിരുന്നു വി.എസിന്റെ കത്തിന്റെ ഉള്ളടക്കം. ലൈംഗീകാരോപണത്തില്‍ പാരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പോലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉര്‍ന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസമായി പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയോട് വിശദീകരണവും തേടിയിരുന്നു. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് വൈദികര്‍ അദ്ധ്യാപികയായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതാണ് കേസ്. നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. അണ് എയ്ഡഡ് സ്കൂള്‍ അധ്യാപികയായിരുന്ന യുവതിയെ ചൂഷണം ചെയ്തു വെന്ന് കാട്ടി തിരുവല്ല മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ ഭര്‍ത്താവാണ് പരാതി നൽകിയിരിക്കുന്നത്. സഭാ കമ്മീഷനു മുന്‍പില്‍ മൊഴി നല്‍കാന്‍ യുവതി തയാറായില്ല എന്ന് കാട്ടി കേസില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭ തലയൂരാന്‍ ശ്രമിക്കുന്നതിനിടയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം യുവതിയുടെ ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാനും സഭയില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനോടകം അഞ്ച് വൈദികരെയും ചുമതലകളില്‍നിന്ന് നീക്കി ഒാര്‍ത്തഡോക്സ് സഭ നേതൃത്വം അന്വേഷണത്തിന് കമീഷനുകളെ നിയോഗിച്ചിരുന്നു.
ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; കേസന്വേഷണം ക്രൈംബ്രാഞ്ചിന്
RELATED ARTICLES