മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടതായി പരാതി

മുലയൂട്ടുന്ന അമ്മ

ബര്‍ലിന്‍: മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ സ്തനം പിഴിഞ്ഞു കാണിക്കാന്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് ജര്‍മന്‍ പോലിസില്‍ യുവതിയുടെ പരാതി. ഈ അനുഭവം തന്നെ വ്രണപ്പെടുത്തിയതായും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സിംഗപ്പൂരില്‍നിന്നുള്ള 33കാരിയായ ഗായത്രി ബോസ് മാധ്യമങ്ങളോട് പറഞ്ഞു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. മുലപ്പാല്‍ ശേഖരിക്കുന്ന ഉപകരണം(ബ്രെസ്റ്റ് പമ്പ്) കൈയില്‍ കരുതിയതിനാണ് ഗായത്രിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മനുഷ്യത്വ രഹിതമായി പെരുമാറിയത്.
പാരിസിലേക്ക് പോവാനായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെത്തിയ ഗായത്രിയുടെ ബാഗിലുള്ള ബ്രെസ്റ്റ് പമ്പ് സ്‌കാനറില്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി അവരെ പ്രത്യേക മുറിയിലേക്ക് വിളിക്കുകയായിരുന്നു. പാലൂട്ടുന്ന അമ്മയാണെന്ന് അറിയിച്ചപ്പോള്‍ കുട്ടിയെവിടെയെന്നും കുട്ടിയെ നിങ്ങള്‍ സിങ്കപ്പൂരില്‍വച്ച് പോന്നോ എന്നും ഉദ്യോഗസ്ഥന്‍ പരുഷമായി ചോദിച്ചതായി യുവതി പറയുന്നു. മേല്‍വസ്ത്രം അഴിച്ച് മാറിടം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് നിറകണ്ണുകളോടെയാണ് യുവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നിട്ടും ബോധ്യപ്പെട്ടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥ യുവതിയോട് പാല്‍ പിഴിഞ്ഞ് കാണിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മൂന്നു വയസ്സും, 7മാസവും പ്രായമുള്ള രണ്ട് കുട്ടികളുള്ള ഗായത്രി വിമാനത്താവള അധികൃതര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ്.