ഓഖി ചുഴലിക്കാറ്റില്‍ കാലാവസ്ഥയും കടലും കരയും വിറങ്ങലിച്ചു നിൽക്കുന്നു. കടലിലേക്ക് മത്സ്യബന്ധനത്തിന് പോയവരെക്കുറിച്ച് ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് നേരിയ ആശ്വാസം നല്‍കി കൊണ്ട് പത്ത് പേര്‍ തിരിച്ചെത്തി. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് ഇന്നലെ വൈകിട്ടാണ് നൂറോളം വള്ളങ്ങളിലായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയത്. വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇവയെല്ലാം കരയില്‍ തിരിച്ചെത്തേണ്ടതായിരുന്നുവെങ്കിലും ഉച്ചവരെ 70 വള്ളങ്ങള്‍ മാത്രമാണ് മടങ്ങിയെത്തിയത്. ഇപ്പോൾ കടലിൽ പോയ 10 പേര്‍ കൂടി തീരത്ത് തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ 3 മത്സ്യത്തൊഴിലാളികള്‍ നേരത്തെ മടങ്ങി വന്നിരുന്നു . എന്നാൽ 140-മത്സ്യത്തൊഴിലാളികളെങ്കിലും ഇപ്പോഴും കടലില്‍ തന്നെയാണെന്നാണ് റിപ്പോർട്ട് .
തിരിച്ചു വരാത്ത 30 വള്ളങ്ങളെക്കുറിച്ചോ അതിലുള്ള മത്സ്യത്തൊഴിലാളികളെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൂന്തുറ സെന്റ തോമസ് പള്ളി വികാരി ജസ്റ്റിന്‍ ജൂടിന്‍ പറയുന്നത് .
പൂന്തുറ ഭാഗത്തുനിന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി നാവികസേനയുടെ ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയുടെ സഹായവും തേടി. മുഖ്യമന്ത്രി അടിയന്തിര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. തീരദേശങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ നാലുപേര്‍ മരിച്ചു. കന്യാകുമാരിയിലും നാലുപേര്‍ മരിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് വീശുമെന്നതിനാൽ ജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി.