ഇടവേള കഴിഞ്ഞു, രാഹുലിന്റെ ജോഡോ യാത്ര ഉത്തർപ്രദേശിൽ; പിന്നിട്ടത് 3,000 കി.മീ

ന്യൂഡൽഹി ∙ 9 ദിവസത്തെ ഇടവേളയ്ക്കു ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനഃരാരംഭിക്കുന്നു. ഉത്തർപ്രദേശിൽനിന്നാണ് യാത്ര തുടങ്ങുന്നത്. ഇതുവരെ 110 ദിവസം കൊണ്ട് 3,000 കിലോമീറ്റർ ദൂരം വിവിധ സംസ്ഥാനങ്ങളിലൂടെ രാഹുലും കൂട്ടരും സഞ്ചരിച്ചു. 2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര, തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. ജമ്മു കശ്മീരിലാണു സമാപനം നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും ദൈർഘ്യമേറിയ കാൽനട യാത്ര നടത്തുന്നതെന്നു കോൺഗ്രസ് പറയുന്നു. ജനുവരി 26ന് ശ്രീനഗറിൽ യാത്ര സമാപിക്കുമ്പോൾ, ‘ഹാഥ് സെ ഹാഥ് ജോഡോ’ എന്ന പ്രചാരണ പരിപാടിയും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ക്യാംപെയ്ൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാകും നയിക്കുക.