ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തിരിച്ചുവരവിന്റെ കഥയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പലസ്തീന്‍, അറബ് വിഷയത്തിലും രാജ്യാന്തര സമൂഹത്തിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇസ്രയേല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടയില്‍ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതാണിത്. 2021 ജൂണില്‍ അധികാരം നഷ്ടമായപ്പോള്‍ നെതന്യാഹു അനുയായികള്‍ക്ക് ഒരു ഉറപ്പ് നല്‍കിയിരുന്നു ‘തിരിച്ചെത്തും’. ആശയങ്ങളില്‍ വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികളെ കൂട്ടുപിടിച്ച് നെതന്യാഹു ആ വാക്ക് പാലിച്ചിരിക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രിയായി ഒരിടവേളയ്ക്ക് ശേഷം ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ 37-ാമത് സര്‍ക്കാരിനെയാണ് 73-കാരനായ നെതന്യാഹു നയിക്കുക. ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവലതുപക്ഷ യാഥാസ്ഥിതിക സര്‍ക്കാരാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇത്തവണ അധികാരത്തിലെത്തിയത്. ഇസ്രയേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ആറാമതെ സര്‍ക്കാരും. 120 അംഗ പാര്‍ലമെന്റില്‍ 64 പേരുടെ പിന്തുണയാണ് നെതന്യാഹുവിനുള്ളത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 32 എംപിമാരാണുള്ളത്. സഖ്യകക്ഷിയായ റിലീജിയസ് സയണിസം 14 സീറ്റുകള്‍ നേടി. ബാക്കി അംഗങ്ങള്‍ യുണൈറ്റഡ് തൊറാ ജുദായിസം, ഷാസ് എന്നിവിടങ്ങളില്‍ നിന്നും. ഒമ്പത് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. അതില്‍ മൂന്ന് പേര്‍ സ്ത്രീകളും. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരില്‍ യുണൈറ്റഡ് തൊറാ ജുദായിസം, തീവ്ര വലതുപക്ഷമായ ഒറ്റ്‌സ്മ യെഹൂദിറ്റ്, റിലീജിയസ് സയണിസം പാര്‍ട്ടി എന്നിവരാണുള്ളത്. ആണവശേഷി വര്‍ധിപ്പിക്കുന്നതില്‍നിന്ന് ഇറാനെ തടയുക, രാജ്യത്ത് മുഴുനീള ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക, അബ്രഹാം കരാറിലേക്ക് കൂടുതല്‍ അറബ് രാജ്യങ്ങളെ അടുപ്പിക്കുക തുടങ്ങിയവയായിരിക്കും തന്റെ സര്‍ക്കാരിന്റെ ദേശീയലക്ഷ്യങ്ങളെന്നാണ് നെതന്യാഹു സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.