സുപ്രീംകോടതി വിധി നടപ്പാക്കാൻ തയാറാകാത്ത മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീനെ ഇംപീച്ച് ചെയ്യാൻ നീക്കം നടക്കുന്നതായി ആരോപണം. മാലദ്വീപ് അറ്റോർണി ജനറലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുപ്രീം കോടതി ഇംപീച്ച്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചെന്നും പ്രസിഡന്റിനെതിരായ ഈ നീക്കത്തെ തടയാൻ സർക്കാർ ഏജൻസികളും പ്രതിരോധ സംവിധാനങ്ങളും ഒന്നിക്കണമെന്നും അറ്റോർണി ജനറൽ മുഹമ്മദ് അനിൽ ആവശ്യപ്പെട്ടു. ഇതിനിടെ പ്രസിഡന്റ് യാമീൻ രാജ്യംവിടാൻ ഒരുങ്ങുകയാണെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് യാമീന്റെ വക്താവ് അറിയിച്ചു.നാടു കടത്തപ്പെട്ട മുൻ പ്രസിഡൻറ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനും അയോഗ്യരാക്കപ്പെട്ട 12 എംപിമാർക്ക് അംഗത്വം തിരിച്ചുനൽകാനുമുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അബ്ദുള്ള യാമീനെ പുറത്താക്കാൻ സുപ്രീം കോടതി ശ്രമിക്കുന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് അനുസരിക്കുമെന്ന് പോലീസ് വകുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വെള്ളിയാഴ്ച പോലീസ് മേധാവി അഹമ്മദ് ആരിഫിനെ പ്രസിഡന്റ് യാമീൻ ഡിസ്മിസ് ചെയ്തു. പകരം ഇടക്കാല ചുമതല നല്കിയ അഹമ്മദ് സൗദീയെ ശനിയാഴ്ചയും പുറത്താക്കി. രണ്ടു മേധാവികളെയും പുറത്താക്കിയതിന് കാരണം വ്യക്തമാക്കിയിട്ടില്ല. ഡെപ്യൂട്ടി കമ്മീഷണർ അബ്ദുള്ള നവാസ് ആണ് ഇടക്കാല പോലീസ് മേധാവി.കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ട 12 പേർ കൂടി തിരിച്ചെത്തുന്നതോടെ 85 അംഗ പാർലമെന്റിൽ യാമീന്റെ പാർട്ടി ന്യൂനപക്ഷമാകും. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയിരിക്കുകയാണ്. സുപ്രീം കോടതിവിധി നടപ്പാക്കാൻ യുഎന്നും ഇന്ത്യ, ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളും മാലദ്വീപ് സർക്കാരിനോട് ആവശ്യപ്പെട്ടു.