മരണാനന്തര ചടങ്ങിൽ സംബന്ധിച്ച് മടങ്ങുന്നവർക്കു നേരെ സ്ഫോടന പരമ്പര. ചുരുങ്ങിയത് 20 പേർ ദാരുണമായി കൊല്ലപ്പെട്ടു. കാബൂളിലാണ് സ്ഫോടനം നടന്നത്. 35 പേർക്ക് പരിക്കേറ്റു. സരായ് ശമാലി മേഖലയിൽ സെനറ്റർ മുഹമ്മദ് അലാം ഇസ്ദ്യാരുടെ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കു നേരെയാണ് മൂന്നുതവണ സ്ഫോടനമുണ്ടായത്.
ചടങ്ങിൽ സർക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. സർക്കാർ ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ല സ്ഫോടനത്തിൽനിന്ന് രക്ഷപ്പെട്ടു. അടിക്കടി സ്ഫോടനങ്ങളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സെനറ്ററുടെ മകൻ മരിച്ചത്. സംഭവത്തിൽ നാലുപേരാണ് മരിച്ചത്. ബുധനാഴ്ച കാബൂളിലുണ്ടായ സ്ഫോടനത്തിൽ 90 പേരുടെ ജീവനാണ് പൊലിഞ്ഞത്. സ്ഫോടനത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച നടന്ന പ്രതിഷേധപ്രകടനങ്ങൾ ആവർത്തിക്കാതിരിക്കാൻ കാബൂൾ നഗരത്തിൽ വൻ പൊലീസ് സന്നാഹം പട്രോളിങ് നടത്തിയിരുന്നു. ആളുകൾ കൂടിനിൽക്കുന്നതു തടയാൻ റോഡുകൾ അടക്കുകയും ചെയ്തു. തീവ്രവാദ ആക്രമണം ഒഴിവാക്കാൻ ആളുകൾ സംഘംചേരുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അടിക്കടി സ്ഫോടനങ്ങൾ ഉണ്ടാകുന്നത് വൻ സുരക്ഷവീഴ്ചയാണെന്നും സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.