മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിസാരമായി ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അപ്പീല്‍ നല്‍കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം, അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി.
ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. കേസില്‍ സിറാജ് മാനേജ്മെന്‍റിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ഉന്നയിച്ചത്. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്‌ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് വാദിഭാഗം കോടതിയില്‍ പറഞ്ഞു.
സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും, മതിയായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും ചെയ്യേണ്ട രക്തപരിശോധനയാണ് പ്രതിസ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ ഉന്നത പോലീസരുടേയും ഉദ്യോഗസ്ഥരുടേയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന സംശയിക്കുന്നതായും വാദിഭാഗം കോടതിയില്‍ പറഞ്ഞു.