2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തോൽക്കണമെന്ന് ഗൂഗിളിന് ആഗ്രഹമുണ്ടെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് . ഗൂഗിളിനെയും സി.ഇ.ഒ സുന്ദര്‍ പിച്ചെയെയും ട്വിറ്ററിലൂടെ ട്രംപ് വിമർശിച്ചു. ഓവല്‍ ഓഫീസില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ പിച്ചൈ തന്നോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഗൂഗിളിന് ചൈനീസ് സൈന്യവുമായി ബന്ധമില്ലെന്നും2016 തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റനെ സഹായിച്ചിട്ടില്ലെന്നും പിച്ചൈ വ്യക്തമാക്കിയതായി ട്രംപ് അവകാശപ്പെട്ടു.
പറഞ്ഞതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുകയെങ്കിലും2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തന്റെ കമ്പനി പദ്ധതിയിടുന്നില്ലെന്ന് ഗൂഗിള്‍ സി.ഇ.ഒ പറഞ്ഞതായും ട്രംപ് എഴുതി.
2016 പ്രഡിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഹിലരിയുടെ വിജയം ഉറപ്പാക്കാന്‍ കമ്ബനി നടത്തിയ നീക്കങ്ങളെക്കുറിച്ച് ഗൂഗിള്‍ മുന്‍ എഞ്ചിനീയര്‍ കെവിന്‍ സെര്‍നകി ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇയാളെ ജോലിയില്‍ നിന്ന് ഗൂഗിൾ പിരിച്ചുവിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്‍െറ പരാജയം ഉറപ്പാക്കാന്‍ ഗൂഗിള്‍ ആഗ്രഹിക്കുന്നുവെന്നും സെര്‍നകി അവകാശപ്പെട്ടു. ഈ വാദങ്ങള്‍ ചൂണ്ടിക്കാട്ടി ഗൂഗിൾ തങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം സെര്‍നകിയുടെ വാദങ്ങള്‍ ഗൂഗിൾ തള്ളി. കമ്പനിയുടെരഹസ്യവിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിനാണ് ഇയാളെ പുറത്താക്കിയതെന്ന് ഗൂഗിൾ വ്യക്തമാക്കി. രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി ഇന്‍റര്‍നെറ്റിലെ തെരച്ചില്‍ ഫലങ്ങള്‍ വളച്ചൊടിക്കുന്നത് ഞങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കും. ഞങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും സഹായകരമായ ഉള്ളടക്കം നല്‍കുകയെന്ന ദൗത്യത്തിന് വിരുദ്ധമാണത്- ഗൂഗ്ള്‍ വ്യക്തമാക്കി.