പണം തട്ടുന്ന തമിഴ്നാട് -തിരുനെല്‍വേലി സംഘം സംസ്ഥാനത്ത് പിടിമുറുക്കുന്നു. തമിഴ്നാട്ടിലെ തെങ്കാശി, ശങ്കരന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. വന്‍ വ്യവസായം തുടങ്ങാനായും പൊളിഞ്ഞു പോയ വ്യവസാസം പുനഃരാരംഭിക്കുവാനുമായാണ് കോടികളുടെ കോടികള്‍ വായ്പ വാഗ്ദാനം ചെയ്ത് ഇരകളെ പിടിക്കാന്‍ ഏജന്റുമാരെ വച്ചിട്ടുണ്ട്. പണം ആവശ്യമുള്ളവരെ ഏജന്റുമാര്‍ മുഖേന കണ്ടെത്തും. പിന്നീട് വസ്തുവിന്റെ പ്രമാണത്തിന്റെ കോപ്പി, കുടിക്കടം, ലൊക്കേഷന്‍, സ്കെച്ച് തുടങ്ങിയവ ആവശ്യപ്പെടും. എല്ലാ രേഖകളുമായി തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലോ കുറ്റാലത്തോ എത്തുവാന്‍ പറയും. കൂടെ ഏജന്റും സംഘവും ഉണ്ടാകും. രേഖകള്‍ പരിശോധിച്ച ശേഷം ഇവിടെ നിന്നും വസ്തു പരിശോധിക്കാന്‍ വാല്യുവേറ്റര്‍ എത്തുമെന്ന് അറയിപ്പ് നല്‍കും.
വാല്യുവേറ്റര്‍ എത്തിയാലും വസ്തു നോക്കിക്കാണാതെ തന്നെ വായ്പ ശരിയാക്കാന്‍ രണ്ടും മൂന്നും ലക്ഷം ആവശ്യപ്പെടും. ഇതാണ് തട്ടിപ്പിന്റെ ഒന്നാം ഘട്ടം. ഇതൊക്കെ കഴിഞ്ഞാല്‍ വായ്പ വാങ്ങാനായി തമിഴ്നാട്ടിലെ ഏതെങ്കിലും കേന്ദ്രത്തില്‍ എത്തുവാന്‍ ആവശ്യപ്പെടും. കാശ് വാങ്ങാന്‍ നിര്‍ബന്ധമായും കാറില്‍ തന്നെ വരണം. വരുമ്ബോള്‍ ഒരാള്‍ മാത്രമേ പാടുള്ളു. രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസ് നല്‍കണം.
തിരുന്നെല്‍വേലിയിലെ ഏതാണ്ട് 17 രജിസ്ട്രേഷന്‍ ഓഫീസ് വഴി പണം ഇടപാടിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്രര്‍ ചെയ്യുമ്ബോള്‍ തന്നെ നിങ്ങളുടെ ബാങ്കിലേക്ക് തുക കൈമാറുമെന്നാണ് കരാര്‍. ഇനിയാണ് തട്ടിപ്പ് നടക്കുന്നത്. വായ്പ ആവശ്യമുള്ളയാള്‍ കാശുമായെത്തിയെന്നറിഞ്ഞാല്‍ ആ കാറിനെ രജിസ്റ്റര്‍ ഓഫീസിലേക്കാണെന്ന് പറഞ്ഞ് വഴി തിരിച്ച് വിട്ട് വിജനപ്രദേശത്ത് എത്തിച്ച് ഗുണ്ടകളുമായെത്തി പണം പിടിച്ചു വാങ്ങി സ്ഥലം വിടും. എതിര്‍ത്താല്‍ അപായപ്പെടുത്തുമെന്ന് ഉറപ്പാണ്. കാശുമായി എത്തുന്ന വാഹനത്തെ വിജന പ്രദേശത്ത് വച്ച് വഴി തിരിച്ചു വിട്ട ശേഷം ലോറിയോ മറ്റെന്തെങ്കിലും കൊണ്ടിടിച്ച് അപകടപ്പെടുത്തുകയാണ് മറ്റൊരു രീതി. അപകടത്തില്‍പ്പെട്ട് മൃതപ്രായരായി കിടക്കുന്നവരുടെ കാശ് മോഷ്ടിച്ച് സംഘം സ്ഥലം വിടും.
കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ യുവാക്കള്‍ പാലക്കാട് -തമിഴ്നാട് അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍പെട്ട് മരിക്കുന്ന സംഭവങ്ങള്‍ സ്ഥിരമായതോടെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായിട്ടുള്ളത്.പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ ജീവന്‍ പോലും അപകടത്തിലാകും.