മധ്യവേനൽ അവധിക്കാലത്ത് ക്ലാസ് നടത്തുന്നതു തടഞ്ഞ് സർക്കാരും സിബിഎസ്ഇയും പുറത്തിറക്കിയ ഉത്തരവുകൾ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. എറണാകുളം ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ ഉൾപ്പെടെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മധ്യവേനൽ അവധിക്കാലത്ത് പഠനം നിരോധിച്ചുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും സിബിഎസ്ഇ റീജണൽ ഡയറക്ടറുടെ ഉത്തരവും ബാധകമാക്കരുതെന്നാണ് ഹർജിക്കാരുടെ വാദം. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശമനുസരിച്ചാണ് സർക്കാരും സിബിഎസ്ഇയും ഉത്തരവുകളിറക്കിയത്. ഒന്പത് മുതൽ 12 വരെ ക്ലാസുകളിൽ മേയിൽ പഠനം നടത്തണം. കൂടാതെ പുന:പരീക്ഷകൾക്കനുസരിച്ച് ഏപ്രിലിൽ റിവിഷൻ ക്ലാസുകളും വേണം. ഇതിനിടെ അവധിക്കാല ക്ലാസുകൾ നിരോധിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനും സിബിഎസ്ഇക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജികളിൽ ആരോപിക്കുന്നു. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.