സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് നവംബർ 18 മുതല്‍ . നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്താന്‍ തൊഴിലാളി യൂണിയനുകളുടെ തീരുമാനിച്ചത്.
ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഎംഎസ് ഓഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്. ഇത് 30 ആക്കി വര്‍ധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ ശുപാര്‍ശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്.
നിലവില്‍ ഒന്നര കിലോമീറ്ററിനാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. മിനിമം കിലോമീറ്ററില്‍ മാറ്റം വരുത്തില്ല. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഓരോ കിലോമീറ്ററിനും 10 രൂപയാണ് ഈടാക്കുന്നത്. ഇത് 12 ആക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 15 ആക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ടാക്‌സിക്ക് മിനിമം നിരക്കായ 150 രൂപയ്ക്ക് 5 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ഇത് 200 രൂപയാക്കാനാണ് ശുപാര്‍ശ. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കും. ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി.