രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് കോടതി. ആരുഷിയുടെ മാതാപിതാക്കള്‍ പ്രതികളായ കേസില്‍ ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി വന്നത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്നും കോടതി പറഞ്ഞു.
2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നാലുവര്‍ഷത്തിന് ശേഷമാണ് വിധി. ജസ്റ്റിസ് ബി.കെ നാരായണ, ജസ്റ്റിസ് എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.
നോയ്ഡയിലെ ജലവായു വിഹാറിലുള്ള ഫ്‌ളാറ്റില്‍ 2008 മേയ് 15 നാണ് ആരുഷി വധിക്കപ്പെട്ടത്. ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാര്‍നൂപുര്‍ ദമ്പതികളുടെ ഏക മകളായിരുന്നു 14 വയസുള്ള ആരുഷി. വീട്ടുവേലക്കാരന്‍ ഹേംരാജാണ് കൊലപാതകിയെന്ന് സംശയം പ്രകടിപ്പിക്കുന്ന മൊഴിയാണ് രാജേഷ് തല്‍വാര്‍ നല്‍കിയത്. ആരുഷിയെ കൊന്നശേഷം വീട്ടുവേലക്കാരന്‍ ഹേം രാജ് കടന്നുകളഞ്ഞതാണെന്ന് ദമ്പതികള്‍ പറഞ്ഞത് ആദ്യം ഉത്തര്‍പ്രദേശ് പൊലീസും ശരിവച്ചു. എന്നാല്‍ പിറ്റേന്ന് നാല്‍പത്തെട്ടുകാരനായ ഹേംരാജിന്റെ ജഡം വീട്ടിന്റെ ടെറസില്‍ കാണപ്പെട്ടതോടെ ദുരൂഹത വര്‍ദ്ധിച്ചു. ആരുഷിയുടെയും ഹേംരാജിന്റെയും ജഡങ്ങളില്‍ സമാന രീതിയിലുള്ള പരിക്കുകളാണുണ്ടായിരുന്നത്. ഗോള്‍ഫ് കളിക്കുന്ന വടി കൊണ്ട് അടിച്ചും ശസ്ത്രക്രിയകള്‍ക്കുള്ള കത്തി ഉപയോഗിച്ചു കഴുത്തുമുറിച്ചുമാണ് കൊലകള്‍ നടത്തിയതെന്ന് തെളിഞ്ഞതോടെ ആരുഷിയുടെ അച്ഛന്‍ രാജേഷിന്റെ നേര്‍ക്ക് സംശയമുന നീണ്ടു. മകളെയും വേലക്കാരനെയും അരുതാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് തല്‍വാര്‍ കൊലപാതകങ്ങള്‍ നടത്തിയതാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. അന്വേഷണം മറ്റു ജോലിക്കാരിലേക്കും ആരുഷിയുടെ അമ്മ നൂപുറിലേക്കും കൂടി തിരിഞ്ഞു. അന്വേഷണം സി.ബി.ഐയെ ഏല്പിച്ചു.
രാജേഷ്‌നൂപുര്‍ ദമ്പതികളുടെ സഹായികളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു സി.ബി.ഐയുടെ ആദ്യ നിഗമനം. തല്‍വാറിന്റെ ക്ലിനിക്കിലെ മൂന്നു ജീവനക്കാരെ പിടികൂടി നുണപരിശോധന ഉള്‍പ്പെടെ വിധേയരാക്കിയിട്ടും മതിയായ തെളിവ് ലഭിച്ചില്ല. 2009 ല്‍ പുതിയ സി.ബി.ഐ അന്വേഷണ സംഘം രാജേഷ് തല്‍വാറാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് വ്യക്തമാണെങ്കിലും കുറ്റപത്രം തയ്യാറാക്കാന്‍ മതിയായ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പറഞ്ഞ് അപേക്ഷ സമര്‍പ്പിച്ചു. അത് നിരാകരിച്ച ഗാസിയാബാദ് കോടതി രാജേഷ് തല്‍വാറിനെയും നൂപുറിനെയും പ്രതികളാക്കി വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു. ഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് സി.ബി.ഐ പ്രതികള്‍ക്കെതിരെ കേസ് വാദിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കും അഞ്ചു വര്‍ഷം തടവും തെറ്റായ പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് രാജേഷിന് ഒരുവര്‍ഷം തടവും വിധിച്ചു.