പള്ളിയിലേക്ക് മിനിവാന്‍ ഇടിച്ചു കയറ്റി ഫോയറിനു തീയിട്ട പ്രതി അറസ്റ്റില്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡ ഒക്കാല സിറ്റിയിലെ ക്വിന്‍ ഓഫ് പീസ് കാത്തലിക് പള്ളിയിലേക്കു മിനിവാന്‍ ഇടിച്ചു കയറ്റുകയും തീവയ്ക്കുകയും ചെയ്ത സ്റ്റീവന്‍ ആന്റണി അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം. ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മിനിവാന്‍ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തേക്കു കയറ്റിയത്.

വാഹനത്തില്‍ നിന്നും ഇറങ്ങിയ സ്റ്റീവ് കൈയ്യില്‍ കരുതിയിരുന്ന കന്നാസില്‍ നിന്നും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. പരിഭ്രാന്തരായ വിശ്വാസികള്‍ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആര്‍ക്കും സംഭവത്തില്‍ പരുക്കേറ്റില്ലെന്ന് മറിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു. തീ ആളി പടരും മുന്‍പ് അണയ്ക്കുവാന്‍ കഴിഞ്ഞതു കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കി.


സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട സ്റ്റീവന്‍ ആന്റണിയെ പൊലീസ് പിടികൂടി. കൊലപാതക ശ്രമം, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റീവന്‍ ആന്റണിയെ മറിയോണ്‍ കൗണ്ടി ജയിലിലടച്ചു. തനിക്ക് പ്രത്യേക രോഗം ഉണ്ടെന്നും മരുന്നുകഴിച്ചിരുന്നില്ലെന്നും സ്റ്റീവന്‍ പിന്നീട് പൊലീസിനോട് പറഞ്ഞു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പൊലീസുകാര്‍ പ്രതിജ്ഞാബദ്ധരാണ്. പ്രതിയെ അതിവേഗം പിടികൂടിയ ഷെറിഫിനെ പൊലീസ് ചീഫ് അഭിനന്ദിച്ചു.