എൽഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 27ന് മുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന എൽഡി ക്ലർക്ക് ലിസ്റ്റിൽ നിന്ന് പരാമാവധി നിയമനം നടത്തണമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കർശന നിർദേശം നൽകി.എല്ലാ വകുപ്പ് മേധാവികൾക്കും ഇതുസംബന്ധിച്ച് സർക്കുലർ ഇതിനോടകം തന്നെ അയച്ചു കഴിഞ്ഞു. കൂടാതെ ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
2018 മാര്‍ച്ച് 30-ന് കാലാവധി അവസാനിക്കുന്ന എല്ലാ ജില്ലകളിലെയും എല്‍.ഡി.ക്ലാര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി നിയമനം നടത്തുന്നതിന് എല്ലാ ഒഴിവുകളും മാര്‍ച്ച് 27-ന് മുമ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവെച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം.2015 മാര്‍ച്ച് 30-വരെ നിലവിലുണ്ടായിരുന്ന എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തുന്നതിന് 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാര്‍ച്ച് 30-ന് അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനവും നടത്തി. മാത്രമല്ല, ആശ്രിതനിയമനത്തിന് ലഭിച്ച അപേക്ഷകളില്‍ നിയമന ഊഴം കണക്കാക്കാതെ മുന്‍കൂട്ടി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തുകയുണ്ടായി. ഇപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തികയില്‍ പ്രവേശിച്ചവരെ ഇപ്പോള്‍ നിലവിലുളളതും 2015 മാര്‍ച്ച് 31-ന് പ്രാബല്യത്തില്‍ വന്നതുമായ ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവിലുണ്ടായ ഒഴിവുകളില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം താരതമ്യേന കുറഞ്ഞതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഒഴിവുകള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.