പ്രളയക്കെടുതിയുടെ പേരിൽ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കേരള പൊലീസ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയപ്പാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എറണാകുളം, കോട്ടയം, പാമ്ബാടി എന്നീ സ്ഥലങ്ങളില്‍ സമാനമായ ചൂഷണം നടക്കുന്നുണ്ടെന്ന് കേരള കൗമുദി ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപാരികള്‍ സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ത്തിയതോടെ എത്തിക്കുന്ന സാധനങ്ങളുടെ അളവ് കുറഞ്ഞെന്ന് വോളണ്ടിയര്‍മാര്‍ പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയാവും സ്വീകരിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.